ജാതിവെറി; പട്ടികജാതി യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ അലസിപ്പിച്ചു

By Web TeamFirst Published Feb 4, 2021, 8:01 AM IST
Highlights

കഴിഞ്ഞ 21ന് മാതാവിന് സുഖമില്ലെന്നറിയിച്ചു യുവതിക്ക് വീട്ടുകാരുടെ ഫോണ്‍ കോള്‍ വന്നു. ഇതനസുരിച്ചു വീട്ടിലെത്തിയ യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കി. തുടര്‍ന്ന് ആയുര്‍വേദ മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സേലം: പട്ടികജാതി യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചു. തമിഴ്നാട് സേലത്തിനടുത്തുള്ള അത്തൂരിലാണ് നടുക്കുന്ന സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി.  രാമാനാഥപുരം സ്വദേശി ഗണേഷന്‍ കഴിഞ്ഞ വ്യാഴാഴ്ച സേലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഭാര്യയുടെ നാലുമാസം പ്രായമായ ഗര്‍ഭം ഭാര്യപിതാവും മാതാവും ചേര്‍ന്ന് അലസിപ്പിച്ചെന്നായിരുന്നു പരാതി. കൂടാതെ വീട്ടുതടങ്കലിലാക്കിയതിനാല്‍ ഭാര്യയെ കാണാന്‍ കഴിയുന്നില്ലെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തൂര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ജാതിവെറിയാണ് ക്രൂരതയ്ക് പിന്നില്ലെന്ന് വ്യക്തമായത്. 

ഗണേഷന്‍ അത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊമ്പതുകാരിയെ കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹം ചെയ്തിരുന്നു. ഭാര്യവീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. കഴിഞ്ഞ 21ന് മാതാവിന് സുഖമില്ലെന്നറിയിച്ചു യുവതിക്ക് വീട്ടുകാരുടെ ഫോണ്‍ കോള്‍ വന്നു. ഇതനസുരിച്ചു വീട്ടിലെത്തിയ യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കി. 

തുടര്‍ന്ന് ആയുര്‍വേദ മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പട്ടികജാതിക്കാരനായ ഗണേഷനെ മരുമകനായി അംഗീകരിക്കില്ലെന്നാണ് മാതാപിതാക്കളായ സുബ്രമണിയുടെയും, ഗോമതിയുടെയും നിലപാട്. മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കിയ പൊലീസ് മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

click me!