പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

By Web TeamFirst Published Mar 15, 2020, 3:39 PM IST
Highlights

23കാരനായ പ്രതിയെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്നാണ് പിടികൂടിയത്. വിവാഹിതനായിരുന്ന ഇയാള്‍ ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെ വിവാഹവും കഴിച്ചിരുന്നു.

കൊച്ചി: എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. മട്ടാഞ്ചേരി സ്വദേശി ജെ എസ് അരുണ്‍ ആണ് അറസ്റ്റിലായത്.

23കാരനായ അരുണിനെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി മറ്റൊരു പേരില്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. 2018ലാണ് കേസിന് ആസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ ജെ എസ് അരുണ്‍ കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഇതിനിടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പൊലീസില്‍ പരാതി നല്‍കി. ഇതോടെ അരുണ്‍ അവിടെ നിന്ന് കടന്നു.

അരുണ്‍ വേളാങ്കണ്ണിയിലുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. ഇതോടെ പോത്താനിക്കാട് സി ഐ നോബിള്‍ മാനുവലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേളാങ്കണ്ണിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനായിരുന്ന അരുണ്‍ ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെ വിവാഹവും കഴിച്ചിരുന്നു.

click me!