
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വര്‍ഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി. ജഡ്ജ് രവിചന്ദറാണ് വിധി പറഞ്ഞത്. 2010 മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ കുറ്റിച്ചിറ സ്വദേശി അനില്‍കുമാറിനെതിരെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 14 സാക്ഷികളേയും 19 രേഖകളും തെളിവുകളായി നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ.ബി. സിബിന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടകര ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ. സുമേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ സംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam