
കൊച്ചി: കലൂരിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. അപകടമുണ്ടാക്കിയ പ്രതികൾ മയക്ക് മരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കണ്ടെത്തൽ. അപകടസമയം, കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ പ്രതികൾ കാറിൽ നിന്ന് മാറ്റുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. യുവാക്കള്‍ക്കെതിരെ പോക്സോ (POCSO) കേസെടുത്തു.
വ്യാഴാഴ്ച രാത്രിയാണ് കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിർത്താതെപോയ കാർ പിന്നീട് മറ്റ് രണ്ട് ഓട്ടോറിക്ഷകളെയും ഇടിച്ച് തെറിപ്പിച്ചു. തുടർന്നാണ് നാട്ടുകാർ പിടികൂടി നോർത്ത് പൊലീസിന് കൈമാറിയത്. അപകട സമയം യൂണിഫോമിലായിരുന്ന രണ്ട് പെൺകുട്ടികളും കാറിൽ ഉണ്ടായിരുന്നു. എന്നാൽ അപകടത്തിന് പിറകെ ഇവർ കാറിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. നോർത്ത് പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, കഞ്ചാവ് ബീഡി അടക്കം കണ്ടെത്തുന്നത്. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ ചോദ്യം ചെയ്തതോടെയാണ് യുവാക്കൾ തങ്ങളെ ലഹരിമരുന്ന നൽകിയ പീഡിപ്പിച്ചതായി മൊഴി നൽകിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളിൽ ഒരാളുടെ വീട്ടിൽവെച്ചായിരുന്നു എംഡിഎംഎ, എൽ.എസ്.ഡി അടക്കം ഉപയോഗിച്ചത്.
സംഭവത്തിൽ എരൂർ സ്വേദശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് നോർത്ത് പൊലീസ് രേഖപ്പെടുത്തി. മയക്ക് മരുന്ന് കൈവശം വെച്ച സംഭവത്തിൽ എക്സൈസും പ്രതികൾക്കെതിരെ അന്വേഷണം തുടങ്ങി. സമാനമായ രീതിയിൽ കൂടുതൽ കുട്ടികളെ പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയോ എന്നും പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam