
മലപ്പുറം: മലപ്പുറത്ത് പന്ത്രണ്ട് വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാറാണ് പിടിയിലായത്.
നിലമ്പൂരിലെ ഒരു ഗവൺമെൻ്റ് സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. പല പ്രാവശ്യം ലൈംഗിക പീഡനം നടത്തി. വിവരം ഒടുവിൽ കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കൾ നിലമ്പൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ കുട്ടികളെ പീഡനത്തിന് ഇരയാക്കിയോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം, കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ കായികാധ്യാപകനെ പൊലീസ് പിടികൂടിയിരുന്നു. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
Also Read: ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭാര്യ പരാതി നൽകി, പ്രതിക്ക് 15 വർഷം തടവ്
വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ ഫോണിലേക്കാണ് കായിക അധ്യാപകനായ കെ സി സജീഷ് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്. ഈ ഫോണ്‍ വിദ്യാര്‍ത്ഥിനിയാണ് ഉപയോഗിക്കുന്നത് മനസിലാക്കിയ ശേഷമായിരുന്നു അധ്യാപകന്‍ വാട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. വിദ്യാര്‍ത്ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കി. പ്രിന്‍സിപ്പാള്‍ പരാതി പൊലീസിന് കൈമാറിയതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
തനിക്കെതിരെ കേസ് എടുത്തത് അറിഞ്ഞ് സജീഷ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ അറിയപ്പെടുന്ന കെഎസ്ടിഎ ഭാരവാഹിയുമാണ്. നേരത്തെ ഇ പി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കേസില്‍ നിന്ന് ഇയാളെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടി വന്നത്.