
ദില്ലി: 33 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കി നഗ്നചിത്രങ്ങൾ ഡാർക്ക് വെബ്ബിൽ വിറ്റ ഉത്തർ പ്രദേശിലെ ദമ്പതികൾക്ക് തൂക്കുകയർ. ബാന്ദ സ്വദേശിയായ രാംഭവനും ഭാര്യ ദുർഗാവതിക്കുമാണ് പോക്സോ കോടതി വധശിക്ഷ വിധിച്ചത്. ഇന്റർപോൾ നൽകിയ വിവരമനുസരിച്ച് സിബിഐയാണ് കേസ് അന്വേഷിച്ചത്.
33 കുട്ടികളെ കൊടും ക്രൂരതക്കിരയാക്കിയ ദമ്പതികൾക്ക് തൂക്കുകയർ. ബാന്ദ്രയിലും ചിത്രകൂടിലുമായി 2010 മുതൽ 2020 വരെയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പണം നൽകിയും വീഡിയോ ഗെയിമുകൾ കളിക്കാൻ ക്ഷണിച്ചുമാണ് കുട്ടികളെ ദമ്പതികൾ വീട്ടിലേക്കെത്തിച്ചത്. ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയറായിരുന്നു രാംഭവാൻ. ഡാർക്ക് വെബ്ബ് വഴി ഇവർ ചിത്രങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരം 2020 ൽ ഇന്റർപോളാണ് സിബിഐയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 3 വയസുകാരനുൾപ്പടെ 33 കുട്ടികൾ കൊടുംക്രൂരതയ്ക്ക് ഇരയായതായി കണ്ടെത്തി.
സ്വകാര്യ ഭാഗങ്ങളിലും കണ്ണിലും ഗുരുതര പരിക്കേറ്റ കുട്ടികളെയും. വർഷങ്ങളോളം ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നവരെയും ഇപ്പോഴും മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവരെയും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. 2021 ൽ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇരുവരുടെയും ചെയ്തികൾ പ്രാകൃതവും അതിക്രൂരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പരമാവധി ശിക്ഷ ആവശ്യപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ബാന്ദ പോക്സോ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam