
പത്തനംതിട്ട കൊടുമണ്ണിൽ മൊഴി എടുക്കാൻ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. തട്ട സ്വദേശി മനുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ആരോപണം അടിസ്ഥാന രഹിതമെന്നാണ് കൊടുമൺ പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം തട്ടയിലെ രവീന്ദ്രൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കാൻ മനുവിനേയും അച്ഛൻ മുരളിധരനേയും കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
മോഷണം നടന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള സിസി ടി വി യിൽ സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മനുവും മുരളീധരനും ഉപയോഗിക്കുന്ന വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതോടെയാണ് പൊലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മുരളീധരനെ വൈകിട്ട് അഞ്ച് മണിക്കുo മനുവിനെ എട്ട് മണിക്കും പൊലീസ് ജീപ്പിലാണ് കൊണ്ട് വന്നത്. സ്റ്റേഷനിലേക്ക് കൊണ്ട് വരും വഴി ജീപ്പിൽ വെച്ച് മർദിച്ചെന്നാണ് മനുവിന്റെ പരാതി.
സ്റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് അസഭ്യം പറഞ്ഞെന്നും കുറ്റം സമ്മതിക്കാൻ ഭീഷണിപ്പെത്തിയതായും മുരളീധനും ആരോപിക്കുന്നു. എന്നാൽ സിസിടിവി ദൃശ്യത്തിൽ വാഹനം കണ്ടത്കൊണ്ട് വിവരങ്ങൾ ചോദിച്ചറിയാൻ മാത്രമാണ് ഇരുവരെയും വിളിച്ചു വരുത്തിയതെന്നാണ് കൊടുമൺ ഇൻസ്‌പെക്ടറുടെ വിശദീകരണം. സാധാരണ രീതിയിൽ ഉള്ള നടപടി ക്രമങ്ങൾ മാത്രമാണ് നടന്നതെന്നും പൊലീസ് വിശദമാക്കുന്നു. മൊഴിയെടുത്ത ശേഷം ഇവരെ വിട്ടയച്ചു. മർദ്ദിച്ചുവെന്നതടക്കമുള്ള കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചകഥകളാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി മരുന്ന് നൽകി കാരിയറാക്കിയ സംഭവത്തിൽ പ്രതിയെ വിട്ടയച്ച പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.
ആദ്യം ലഹരി കലർത്തിയ ബിസ്ക്കറ്റ് നൽകി. പിന്നീട് ഇൻജക്ഷൻ അടക്കം നൽകി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിനും ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ മറ്റു പലരും ഇങ്ങനെ ഉണ്ടെന്നും കുട്ടി വ്യക്തമാക്കിയിരുന്നു. ലഹരി മരുന്നു നൽകുകയും ലഹരി മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.