
കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ കള്ളക്കേസിൽ കുടുക്കി സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ ഉദ്യോഗസ്ഥരെ വെളളപ്പൂശി കമ്മീഷണർ. സിഐയും എസ്ഐയും യുവാക്കളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധം കനത്തതിന് പിന്നാലെയാണ് സിഐ അടക്കം നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.
കേസ് കെട്ടിച്ചമച്ചാണ് യുവാക്കളെ മര്ദ്ദിച്ചതെന്ന് സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും തുടക്കത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പകരം എസ്ഐ അടക്കം നാല് പേരെ അവരുടെ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്.
സിഐ കെ വിനോദിനെതിരെ നടപടിയൊന്നും ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായി മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. സിഐ കെ.വിനോദ്, എസ്ഐ അനീഷ് ,ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ , സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അപ്പോഴും സിഐ വിനോദിനുെയും എസ്ഐ അനീഷിനെയും സംരക്ഷിക്കുന്നതാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷം കിളിക്കൊല്ലൂര്‍ സ്റ്റേഷനിൽ പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.
ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയും വിഷ്ണുമായി ഉണ്ടായ തർക്കമായിരുന്നു കള്ളക്കേസിന് പിന്നിലെ യഥാര്‍ത്ഥ കാരണം. യുവാക്കള്‍ക്കെതിരായ കേസിനും പൊലീസ് മര്‍ദ്ദനത്തിനും പിന്നാലെ യുവാക്കളിലൊരാളുടെ വിവാഹം മുടങ്ങുകയും രണ്ടാമന് പൊലീസിലെ കിട്ടാനിരുന്ന ജോലി നഷ്ടമാവുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam