
തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ്സില്‍ പതിനേഴ് കാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെയാണ് തൃശൂര്‍ പോക്സോ കോടതി റിമാന്‍റ് ചെയ്തത്. ഇന്നലെ ഇരിങ്ങാലക്കുടയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി (164) രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കൊല്ലത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കുളത്തുപ്പുഴയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റിലായെന്നതാണ്. കൊട്ടവട്ടം സ്വദേശിയായ 38 വയസുള്ള സന്തോഷിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസുകാരിയായ വിദ്യാർഥിനിയുടെ സ്കൂളിലെ പെരുമാറ്റം കണ്ട് അധ്യാപകർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. അധ്യാപകരുടെ സംശയത്തെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് കുളത്തുപ്പുഴ സ്വദേശിനിയായ പതിമൂന്നുകാരിയെ ബന്ധുകൂടിയായ സന്തോഷ് നിരന്തരം പീഡിപ്പിച്ച വിവരം പുറംലോകത്തേക്കെത്തിയത്. പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കണ്ടതോടെയാണ് അധ്യാപകർക്ക് സംശയം ജനിച്ചത്. കുട്ടിയെ നിരീക്ഷിച്ച അധ്യാപകർ സംശയം സ്‌കൂൾ അധികൃതരെ അറിയക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു അറിയുന്നത്. കൗൺസിലിംഗിൽ കുട്ടി പറഞ്ഞ വിവരങ്ങൾ അധ്യാപകര്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് സന്തോഷ് സമ്മതിച്ചെന്ന് കുളത്തുപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ ഗിരീഷ് അറിയിച്ചു. ഇതേ തുടർന്ന് പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam