സ്കൂളിലെ പെരുമാറ്റത്തിൽ മാറ്റം, കൗൺസിലിംഗിൽ 13 കാരി ബന്ധു പീഡിപ്പിച്ച വിവരം വെളിപ്പെടുത്തി; കൊല്ലത്ത് അറസ്റ്റ്
പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പതിമൂന്നുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകർക്ക് സംശയം തോന്നിയത്.
കൊല്ലം: കൊല്ലം കുളത്തുപ്പുഴയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38 കാരനായ ബന്ധു അറസ്റ്റിൽ. കൊട്ടവട്ടം സ്വദേശി സന്തോഷിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ അധ്യാപകർക്ക് തോന്നിയ സംശയമാണ് കുളത്തുപ്പുഴ സ്വദേശിനിയായ പതിമൂന്നുകാരിയെ ബന്ധുകൂടിയായ സന്തോഷ് നിരന്തരം പീഡിപ്പിച്ച വിവരം പുറത്തറിയിച്ചത്. പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
പതിമൂന്നുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അധ്യാപകർക്ക് സംശയം തോന്നിയത്. ശേഷം സ്‌കൂൾ അധികൃതർ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു അറിയുന്നത്. അധ്യാപകര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചെന്ന് കുളത്തുപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ ഗിരീഷ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം തൃശൂര്‍ കൊടുങ്ങല്ലൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിലായെന്നതാണ്. തൃശൂർ അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടർ മുള്ളൻ ബസാർ സ്വദേശിയായ കൊട്ടേക്കാട്ട് വീട്ടിൽ അച്ചു എന്നറിയപ്പെടുന്ന അനീഷിനെയാണ് ( 35 ) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയോട് പ്രണയം നടിച്ചായിരുന്നു ഇയാൾ പെരുമാറിയത്. പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചെടുത്ത ശേഷമായിരുന്നു പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവം വീട്ടുകാർ അറിഞ്ഞതോടെയാണ് പ്രതി അറസ്റ്റിലായത്. വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 2021 ഒക്ടോബർ മുതൽ പലതവണ ഇയാൾ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.