യുപി, രാജസ്ഥാൻ, ഹരിയാന, മാഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ തട്ടിപ്പ് കേരളത്തിലും പയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി

തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റി വിജയിച്ച തന്ത്രവുമായി കേരളത്തിലും പണം തട്ടാനെത്തിയവർ ഒടുവിൽ പൊലീസ് പിടിയിൽ. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ദില്ലി സ്വദേശികളാണ് പിടിയിലായത്. പ്രതികൾ എംപിമാരായ ഷാഫി പറമ്പിലിനേയും, ഡീൻ കൂര്യക്കോസിനേയും തട്ടിപ്പിനായി ലക്ഷ്യമിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. യുപി, രാജസ്ഥാൻ, ഹരിയാന, മാഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ തട്ടിപ്പ് കേരളത്തിലും പയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി. വൻ ആസൂത്രണവും തയ്യാറെടുപ്പും നടത്തിയെങ്കിലും ഏറ്റില്ല, അവസാനം കേരള പൊലീസിന്റെ പിടിയിലുമായി. ദില്ലി സ്വദേശികളായ ഗൗരവ്, നിഥിൻ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് മന്ത്രിസഭാ പുനർസംഘടക്ക് സാധ്യതയുണ്ടെന്നും, പണം നൽകിയാൽ മന്ത്രി സ്ഥാനം ഉറപ്പാക്കാമെന്നും പറഞ്ഞാണ് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ സംഘം ബന്ധപ്പെട്ടത്. ഈ മാസം 6 നായിരുന്നു സംഭവം. പ്രയങ്കാഗന്ധിയുടെ ഓഫീസിൽ നിന്നാണെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നാണ് ഇവർ അറിയിച്ചത്. വാട്സാപ്പിലൂടെ വീണ്ടും വിളിയെത്തിയതോടെ എംഎൽഎ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് പ്രതികളെ വലയിലാക്കാൻ പദ്ധതിയൊരുക്കി. മോഷണം പോയതും, നഷ്ടപ്പെട്ടതുമായ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് പ്രതികൾ രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെട്ടിരുന്നത്. ഉയർന്ന വിദ്യഭ്യാസ യോഗ്യതകൾ ഉള്ളവരാണ് പ്രതികൾ. തട്ടിപ്പിന് ലക്ഷ്യമിട്ടിരുന്ന ആളുകളുടെ മുഴുൻ വിവരങ്ങളും ഓൺലൈൻ വഴി ശേഖരിച്ചാണ് ബന്ധപ്പെട്ടിരുന്നത്.

എംപിമാരായ ഷാഫി പറമ്പിലിനേയും, ഡീൻ കൂര്യക്കോസിനേയും ബന്ധപ്പെട്ടതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി. പണം നൽകിയാൻ ഉന്നത പദവി ഉറപ്പാക്കാമെന്നായിരുന്നു വാഗ്ദാനം. കേരളത്തിലെ കൂടുതൽ ജനപ്രതിനിധികളെ പ്രതികൾ സമീപിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വഞ്ചനാശ്രമം, ആൾമാറാട്ടം, ഐടി വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം