
കോട്ടയം: മണിമലയില്‍ പ്രതിയെ പിടിക്കാൻ പോയ എസ്ഐയ്ക്ക് വെട്ടേറ്റു. മണിമല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.വധ ശ്രമക്കേസ് പ്രതിയായ അജിത്തിനെ അറസ്റ്റ് ചെയ്യാൻ എത്തിയതായിരുന്നു വിദ്യാധരനും സംഘവും.പ്രതിയെ അറസ്റ്റ് ചെയ്ത് പുറത്തേക്ക് ഇറങ്ങുമ്പോള് അജിത്തിന്‍റെ അച്ഛൻ പ്രസാദ് വാക്കത്തിയുമായി പൊലീസുകാര്‍ക്ക് നേരെ പാഞ്ഞടുത്തു.പൊലീസുകാരെ തടഞ്ഞ ശേഷം എസ്ഐയ്ക്ക് നേരെ വാക്കത്തിയോങ്ങി.
തലയില്‍ വെട്ടു കൊണ്ട എസ്ഐ വിദ്യാധരൻ നിലത്ത് വീണു.ഉടൻ തന്നെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് പ്രതികളെ കീഴ്പ്പെടുത്തി.വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.തലയോട്ടിക്ക് പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മന്ത്രി വിഎൻ വാസവനും കോട്ടയം എസ്പിയും വിദ്യാധരനെ ആശുപത്രിയിലെത്തി കണ്ടു.വിദ്യാധരന്‍റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വാസവൻ അറിയിച്ചു
വിദ്യാധരനെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി.കാമുകിയുടെ വീട്ടില്‍ അതിക്രമം നടത്തിയ കേസില്‍ പൊലീസിനോട് സാക്ഷി പറഞ്ഞതിനാണ് മണിമല സ്വദേശിയെ അജിത്ത് ഒരു മാസം മുൻപ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.കുറേ നാളുകളായി ഇയാളെ പൊലീസ് തെരഞ്ഞ് വരുകയായിരുന്നു.അജിത്ത് വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസ് സംഘം വീട്ടിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam