
പൊഴിയൂര്‍: തിരുവനന്തപുരത്ത് മൂന്ന് മാസം മുമ്പ് മരിച്ച പൊഴിയൂർ സ്വദേശി ജോണിന്‍റെ മൃതദേഹം സെമിത്തേരിയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ജോണിന്‍റെ മരണകാരണം ഹൃദയാഘാതമെന്ന ഭാര്യയുടെ ആദ്യവാദം തള്ളി അച്ഛനും സഹോദരിയും മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു നടപടി. അന്വേഷണം അട്ടിമറിക്കാൻ സഹോദരന്‍റെ ഭാര്യയും മക്കളും ശ്രമിച്ചെന്ന് ജോണിന്‍റം സഹോദരി ലീൻ മേരി ആരോപിച്ചു. ശാസ്ത്രീയഫലം ലഭിക്കുന്നതോടെ അന്വേഷണത്തിൽ വ്യക്തമായ വഴിത്തിരിവുണ്ടാകുമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി വിശദമാക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. കഴിഞ്ഞ മാർച്ച് 6-ന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂർ സ്വദേശി ജോൺ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്‍റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം സംസ്ക്കരിക്കുകയും ചെയ്തു. എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിക്കാത്തതിൽ ദുരൂഹത തോന്നിയെന്ന് ജോണിന്‍റെ സഹോദരി പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതിൽ അസ്വാഭാവികത തോന്നിയ അച്ഛനും സഹോദരിയും പൊലീസിനെ സമീപിക്കുകയായിരുന്നു.
''കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് അവർ ഞങ്ങളെ വല്ലാതെ നിർബന്ധിച്ചു. ചേട്ടന്‍റെ മരണകാരണം ഞങ്ങൾക്ക് അറിയണം'', എന്ന് ജോണിന്‍റെ സഹോദരി ലീൻമേരി പറയുന്നു. എന്നാൽ, കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാവില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറഞ്ഞതെന്ന് ഇവർ പൊലീസിനോട് പറയുന്നു.ജോണിന്‍റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് പള്ളിയിൽ അടക്കിയതെന്ന് വികാരി പൊലീസിനോട് പറഞ്ഞത്. സംസ്കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂർ പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam