
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദില്ലിയിലെ സ്വകാര്യ കമ്പനി മലയാളികളിൽനിന്നുൾപ്പടെ ലക്ഷങ്ങൾ തട്ടിയതായി പരാതി. ദില്ലി മഹിപാൽപൂരിലെ ന്യൂവിഷൻ എന്റർപ്രൈസിന് മുന്നിൽ ആഴ്ചകളായി കാത്തിരിക്കുകയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ജോലി തേടി എത്തിയവർ. പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമില്ലെന്നും ഇവർ പറയുന്നത്.
കൊവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടമായിതിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയവരാണ് ഓൺലൈനിലൂടെ മഹിപാൽപൂരിലെ ന്യൂ വിഷൻ എന്റർപ്രൈസസ് കമ്പനിയുമായി ബന്ധപ്പെട്ടത്. ദുബായിലെ കമ്പനിയിൽ നിരവധി ജോലികൾ ഒഴിവുണ്ടെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു, വിസയ്ക്കും വിമാന ടിക്കറ്റിനുമായി ഓരോരുത്തരിൽ നിന്നും അറുപതിനായിരത്തോളം രൂപയും പാസ്പോർട്ടും വാങ്ങി. വിസ പിന്നീട് നൽകി. ഈ മാസം ആദ്യം വിമാന ടിക്കറ്റ് നൽകാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്ന് ഇവർ പറയുന്നു.
ദില്ലി പൊലീസിലും നോർക്കയിലും വിവിധ നേതാക്കൾക്കും ഇതിനോടകം പരാതി നൽകി. പൊലീസ് ഒരു തവണ ഓഫീസിൽ വന്നുപോയതല്ലാതെ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. വൈകാതെ കേസെടുക്കുമെന്ന് വസന്ത് കുഞ്ച് പൊലീസ് അറിയിച്ചു.അതേസമയം ന്യൂ വിഷൻ എന്റർപ്രൈസസ് കമ്പനി അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.
നേരത്തെ വിദേശത്ത് ചോക്കളേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതിന് മലയാളി വീട്ടമ്മ അറസ്റ്റിലായിരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്‍റെ ഭാര്യ രാജി മോളെയാണ് അറസ്റ്റ് ചെയ്തത്. അമ്പതിനായിരം മുതൽ 65,000 രൂപാവീതം 100 ഓളം പേരിൽ നിന്നുമാണ് വിസ നൽകാമെന്നു പറഞ്ഞ് ഇവർ പണം വാങ്ങിയത്. ഇതിൽ ചിലരെ വിദേശത്ത് കൊണ്ടു പോയെങ്കിലും ജോലി ലഭ്യമാക്കിയിരുന്നില്ല. ഇവർക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam