
പൂനെ: പൂനെയിലെ ഹദപ്‌സറിലുള്ള ഭേക്കരിനഗറില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന സെക്സ് റാക്കറ്റ് പൊലീസ് പിടിയില്‍. പെണ്‍വാണിഭ സംഘത്തില്‍ നിന്നും ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച പൂനെ സിറ്റി പൊലീസ് സോഷ്യല്‍ സെക്യൂരിറ്റി സെല്ലാണ് റെയിഡ് നടത്തി സംഘത്തെ പിടികൂടിയത്. പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളില്‍ നാല് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശിനികളാണ്.
സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തിയെന്ന കുറ്റത്തിന് മൂന്ന് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഴിയോര കച്ചവടക്കാരില്‍ നിന്നും പൊലീസ് കോണ്‍സ്റ്റബളിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പോലീസ് സംഘം ലോഡ്ജില്‍ തിരച്ചില്‍ നടത്തിയത്.
പശ്ചിമ ബംഗാളില്‍ നിന്നടക്കം ജോലി നല്‍കാം എന്ന് പറഞ്ഞ് ഈ സംഘം ഏജന്‍റുമാര്‍ വഴി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്നതായി പൊലീസ് പറയുന്നു. മഹാരാഷ്ട്ര പൊലീസിലെ സോഷ്യല്‍ സെക്യൂരിറ്റി സെല്‍ ഇന്‍സ്പെക്ടര്‍ വൈശാലി ചഡ്ഗുഡേയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സ്ത്രീകളെ കടത്തിക്കൊണ്ടുവരുന്നതും, പെണ്‍വാണിഭവും അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസ് ക്രൈം ബ്രാഞ്ചിന്‍റെ ഭാഗമായ വിഭാഗമാണ് സോഷ്യല്‍ സെക്യൂരിറ്റി സെല്‍.
നിര്‍ബന്ധിച്ച് പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 116 സ്ത്രീകളെയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സോഷ്യല്‍ സെക്യൂരിറ്റി സെല്‍ രക്ഷപ്പെടുത്തിയത്. പല പോലീസ് സ്റ്റേഷനുകളിലായി 38 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam