
മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുരിലെ ബലാത്സംഗക്കൊലയിൽ പ്രതിക്ക് വധശിക്ഷ. നസ്രാപുരിൽ മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 65-കാരനായ പ്രതി ഭീംറാവു പ്രഭാകർ കാംബ്ലിയെ പ്രത്യേക കോടതി ജഡ്ജി എസ്.ആർ. സലൂംഗെ ശിക്ഷിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ജൂൺ 25-ന് കോടതി കണ്ടെത്തിയിരുന്നു.
സംസ്ഥാന നീതിന്യായ ചരിത്രത്തിൽ അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ച കേസുകളിലൊന്നാണ് നസ്രാപുരിലെ ബലാത്സംഗ കൊലപാതകം. 2026 മേയ് ഒന്നാം തീയതിയാണ് 65-കാരനായ പ്രതി മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി പിടിയിലായി. കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താനായി പൂണെ റൂറൽ പൊലീസ് എസ് പി സന്ദീപ് സിങ് ഗില്ലിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇൻസ്പെക്ടറായ വിജയ്മാലാ പവാർ ആയിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി. സംഭവം നടന്ന് 15 ദിവസത്തിനുള്ളിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
1200 പേജുകളുള്ള കുറ്റപത്രത്തിൽ 55 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വൈദ്യപരിശോധന ഫലങ്ങളും ഫൊറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടുത്തിയിരുന്നു. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മേയ് 21-നാണ് പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. തുടർന്ന് 36 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ജൂൺ 25-നാണ് കോടതി കേസിൽ വിധി പറഞ്ഞത്. ജൂൺ 29-ന് പ്രതിക്ക് ശിക്ഷ വിധിക്കുകയുംചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam