
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസില്‍ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഇവർക്കുള്ള ശിക്ഷ ബുധനാഴ്ച്ച വിധിക്കും. അതേസമയം, കേസിലെ 9 പ്രതികളെ കോടതി വെറുതെ വിട്ടു.
പ്രമാദമായ കൊലക്കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരുവർക്കുമെതിരെ കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ, അതിക്രമിച്ച് കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. കരുനാഗപ്പള്ളി സ്വദേശി തൻസീർ, കൊല്ലം സ്വദേശി സനു സന്തോഷ്, കുണ്ടറ സ്വദേശികളായ സ്വാതി സന്തോഷ്, എബി ജോണ്‍, സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, വർക്കല സ്വദേശിയായ ഷിജിന ഷിഹാബ്, എറണാകുളം സ്വദേശി സിബൽ സോണി എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
പ്രതികൾക്ക് വാഹനം നൽകിയ കേസിലെ പതിനഞ്ചാം സാക്ഷി മനോജിനെതിരെ കോടതി കേസെടുത്തു. മനോജിനെ പൊലീസ് സാക്ഷിയാക്കുകയായിരുന്നു. വിചാരണ വേളയിൽ പ്രധാന സാക്ഷി കുട്ടൻ കൂറുമാറിയിരുന്നു. വിചാരണക്കിടെ വീണ്ടും സാക്ഷി വിസ്താരം നടത്തിയ പ്രോസിക്യൂഷൻ നടപടിയാണ് കൂറുമാറ്റത്തിന് കാരണമായത്. പിന്നീട് പബ്ലിക് പ്രോസിക്യൂട്ടറാക്കിയായിരുന്നു തുടർവാദം 2018 മാർച്ച് 27നാണ് റേഡിയോ ജോക്കി രാജേഷിനെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലെ സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. കൊട്ടേഷൻ നൽകിയ സത്താറിനെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam