ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 17 വയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയസംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ലഖ്നൌ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 17 വയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയസംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലഖീംപൂർ സ്വദേശി ദിൽഷാദാണ് പിടിയിലായത്. ലഖിംപൂർ ജില്ലയില്‍ പത്തുദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സമാനമായ കേസാണിത്.
ഞെട്ടിക്കുന്ന സംഭവമാണ് ലഖീംപൂരിൽ നിന്ന് വീണ്ടും പുറത്തുവരുന്നത്. തിങ്കളാഴ്ച സ്കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി സുഹ്യത്തിൻറെ വീട്ടിലേക്ക് പോയതാണ് പെൺകുട്ടി. ഇതിനിടെയാണ് കാണാതെയായതെന്നാണ് വീട്ടുകാർ പറയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പെൺകുട്ടിയും അറസ്റ്റിലായ ദിൽഷാദും തമ്മിൽ മുൻപരിചയമുണ്ടായിരുന്നു. ഇയാളുടെ തയ്യൽക്കടയിൽ പെൺകുട്ടി തുണി പോയിരുന്നു. കഴിഞ്ഞ ദിവസം സുഹ്യത്തിന്റെ വീട്ടിലേക്ക് പോകുംവഴി ഇയാൾ പെൺകുട്ടിയെ പിൻതുടർന്നു.
ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പെൺകുട്ടിയെ തടഞ്ഞു. തുടർന്നായിരുന്നു അതിക്രമം. ബലാത്സംഗത്തിന് ശേഷം കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കുത്തിയിറക്കിയെന്നും പൊലീസ് പറയുന്നു, തുടർന്ന് മൃതദേഹം വറ്റിയ കുളത്തില്‍ സമീപം കാട്ടിൽ ഉപേക്ഷിച്ചു.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉത്തർപ്രദേശിൽ ഉയരുന്നത്. സ്ത്രീകൾക്ക് സുരക്ഷ നൽകാൻ യോഗി സർക്കാർ പരാജയപ്പെട്ടെന്ന് എസ്പി, ബിഎസ്പി പാർട്ടികൾ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ സുരക്ഷ ആരാണ് ഉറപ്പുവരുത്തുകയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്. സ്വാതന്ത്ര്യ ദിനത്തിലാണ് ലഖിംപൂർ ഖേരിയിൽ പതിമൂന്ന് വയസുകാരിയെ സമാന രീതിയില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഗ്രാമത്തിലുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.