
കൊല്ലം: പീഡനകേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതിയെ കൊല്ലത്ത് പൊലീസിന്‍റെ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം 12 വര്‍ഷം മുങ്ങി നടന്ന പ്രതിയെ കുന്നിക്കോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചല്‍ പൊലീസ് പിടികൂടിയതും പന്ത്രണ്ട് വര്‍ഷത്തിനു ശേഷം.
അടൂര്‍ കാക്കത്തോട് സ്വദേശി രാജേഷ്. 2009ലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രാജേഷ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ രാജേഷ് പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. രാജേഷ് മുങ്ങിയതോടെ കേസിന്‍റെ തുടര്‍ നടപടികളും നിലച്ചു. ഇതോടെയാണ് പൊലീസ് അന്വേഷണം വ്യാപകമാക്കിയത്.
കഴിഞ്ഞ ദിവസം അടൂരിലെ വീട്ടില്‍ രാജേഷ് എത്തിയെന്നറിഞ്ഞ് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി ചിത്തിരപുരം സ്വദേശി സാജന്‍ ആന്‍റണിയാണ് അറസ്റ്റിലായ രണ്ടാമന്‍. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത യുവതിയെ അഞ്ചല്‍ ചണ്ണപ്പേട്ടയില്‍ വച്ച് സാജന്‍ പീഡിപ്പിച്ചത് 2009ല്‍. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി.
പീഡനത്തിന് ഇരയായ യുവതി മൂവാറ്റുപുഴ ലീഗല്‍ സര്‍വീസ് സൊസൈറ്റി അധികൃതര്‍ക്കു മുന്നില്‍ പരാതിയുമായെത്തി. ലീഗല്‍ സര്‍വീസ് സൊസൈറ്റി അധികൃതര്‍ പരാതി പൊലീസിനു കൈമാറി. തുടര്‍ന്ന് നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാജന്‍ ആന്‍റണിയെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പളളിയില്‍ നിന്നായിരുന്നു അറസ്റ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam