റിട്ടയേർഡ് അധ്യാപികയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

By Web TeamFirst Published Feb 2, 2023, 10:56 AM IST
Highlights

വസന്ത പല്ല് തേച്ച് കൊണ്ട് നിൽകുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ് പറയുന്നു.

തൃശ്ശൂർ: തൃശ്ശൂർ വാടാനപള്ളിയിൽ റിട്ടയേഡ് അധ്യാപികയെ പട്ടാപകൽ തലക്കടിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു. ഗണേശ മംഗലം സ്വദേശി വസന്തയാണ് മരിച്ചത്. കൊലപാതകത്തിനുശേഷം സൈക്കിളിൽ കടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 7:15 ഓടെയായിരുന്നു സംഭവം. വീടിന് പിന്നിൽ നിന്ന് പല്ല് തേയ്ക്കുകയായിരുന്നു വസന്ത. ആഭരണങ്ങൾ പിടിച്ചു പറിക്കുന്നതിനിടെയാണ് വസന്തയുടെ തലയ്ക്ക് അടിയേറ്റത്. കരച്ചിൽ കേട്ട് അയൽവാസികൾ വീടിന് മുന്നിൽ വന്ന് നോക്കിയെങ്കിലും ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ച് പരിശോധിച്ചപ്പോഴാണ് വീടിന് പുറകിൽ മൃതദേഹം കണ്ടത്.

വസന്തയുടെ വീടിന്റെ മതിൽ ചാടി കടന്ന് ഒരാൾ പോകുന്നത് സമീപത്ത് മീൻ വിറ്റുകൊണ്ടിരുന്നവർ കണ്ടിരുന്നു. ഇയാളെ തടഞ്ഞുനിർത്തി ഫോട്ടോയെടുത്ത് ഇവർ പറഞ്ഞു വിടുകയായിരുന്നു. കൊലപാതക വിവരം അറിഞ്ഞതോടെ ഈ ഫോട്ടോ പൊലീസിന് കൈമാറി. ഗണേശമംഗലം സ്വദേശി തന്നെയായ ജയരാജനായിരുന്നു മതിൽ ചാടി കടന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

Also Read: രാവിലെ അഞ്ചരയോടെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മുഖം പൊത്തി മാല കവര്‍ന്ന കേസ്: പ്രതി പിടിയിൽ

78 വയസ്സുള്ള വസന്ത രണ്ടു നില വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭർത്താവ് നേരത്തെ മരിച്ചു പോയി. വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും കൃത്യമായി ജയരാജന് അറിവുണ്ടായിരുന്നു. പ്രതിക്ക് 68 വയസ്സുണ്ട്. വാടാനപ്പള്ളി പൊലീസും റൂറൽ സ്പിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരെ വിരലടയാളം ശേഖരിച്ചു.

Also Read: പഴനിയില്‍ പോകാൻ നേര്‍ച്ചക്കാശ് ചോദിച്ചെത്തി; 10-ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച നിയമ വിദ്യാർഥി പിടിയിൽ

click me!