സുശാന്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ; കേസെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോയും

By Web TeamFirst Published Aug 27, 2020, 9:27 AM IST
Highlights

നടൻ സുശാന്ത് സിംഗ് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷകന്‍റെ വെളിപ്പെടുത്തൽ. വിദേശത്ത് നിന്നെത്തിച്ച ഹാഷിഷ് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തൽ

മുംബൈ: നടൻ സുശാന്ത് സിംഗ് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷകന്‍റെ വെളിപ്പെടുത്തൽ. വിദേശത്ത് നിന്നെത്തിച്ച ഹാഷിഷ് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തൽ.  മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ കേസെടുത്ത നാർകോട്ടിക്  കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം നാളെ മുംബൈയിലെത്തും. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും സിബിഐക്കും പിന്നാലെ മൂന്നാമത്തെ കേന്ദ്ര ഏജൻസിയാണ് സുശാന്ത് മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നത്.

ഒൻപത് മാസം മുൻപ് വരെ സുശാന്തിന്‍റെ അംഗരക്ഷകനായിരുന്ന മുഷ്‍താഖ് ആണ് ഒരു ദേശീയ ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയത്. ലഹരി ഉപയോഗിക്കുന്ന പാർട്ടികളിൽ താരവും കാമുകിയായ റിയയും പങ്കെടുക്കാറുണ്ട്. വിലകൂടിയ ഹാഷിഷ് ഇതിനായി എത്തിക്കാറുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. എന്നാൽ ഇതെല്ലാം കള്ളമെന്ന് സുശാന്തിനൊപ്പമുണ്ടായിരുന്ന സഹായി അങ്കിത് ആചാര്യ പറഞ്ഞു.

അതേസമയം ലഹരി വസ്തുക്കൾ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ലഹരി മരുന്ന് സുശാന്തിന് നൽകിയെന്ന സൂചനയും ഈ ചാറ്റുകളിലുണ്ടായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്തത്. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെപി മൽഹോത്രയുടെ നേതൃത്വത്തിൽ മുംബൈയിലെയും ദില്ലിയിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുക. 

സംഘം റിയയുടെ രക്ത സാമ്പിൾ ശേഖരിക്കും. ഏത് പരിശോധനയോടും സഹകരിക്കുമെന്ന് റിയയുടെ അഭിഭാഷകൻ അറിയിച്ചു.  അതേസമയം സുശാന്തുമായി പിണങ്ങിപ്പിരിഞ്ഞ ജൂൺ എട്ടിന് ഒരു ഐടി പ്രൊഫഷണലിന്‍റെ  സഹായത്താൽ റിയ എട്ട് ഹാർഡ് ഡിസ്കുകൾ നശിപ്പിച്ചെന്ന് ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഠാനി സിബിഐയ്ക്ക് മൊഴി നൽകി. എന്ത് വിവരങ്ങളാണ് നശിപ്പിച്ചതെന്നറിയാൻ സൈബർ വിദഗ്ദരുടെ സഹായം  തേടിയിരിക്കുകയാണ് അന്വേഷണ സംഘം.

click me!