
തിരുവനന്തപുരം: നെയ്യാറ്റിൻകര പുനയൽക്കോണത്തുവെച്ച് രഞ്ജിത് ആർ. രാജിനെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശരത്തിനെ ചൊവ്വാഴ്ച രാവിലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തലവൻ വി. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പുനയൽക്കോണത്ത് എത്തിച്ച് അപകടമുണ്ടായ സ്ഥലം, ടിപ്പർ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു.
അപകടമുണ്ടായ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പ്രതിയെ തിരിച്ചറിഞ്ഞു. രഞ്ജിത്തും താനും മുൻപ് സുഹൃത്തുക്കളായിരുന്നുവെന്ന് ശരത് പോലീസിന് മൊഴി നൽകി. തന്റെ ജേഷ്ഠൻ ശ്യാംലാലിനെ രഞ്ജിത് മർദിച്ചതിന്റെ പേരിൽ അയാളുമായി വാക്കുതർക്കമുണ്ടായെന്നും പിന്നീട് രഞ്ജിത് സ്ഥിരമായി അസഭ്യം പറയുകയും ജ്യേഷ്ഠനെയും തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശരത് പൊലീസിനോട് പറഞ്ഞു.
വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
സഹോദരിയുടെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിൽ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തെ തുടർന്നായിരുന്നു രഞ്ജിത്ത് കൊല്ലപ്പെട്ടത്. 2015 ൽ ഇടവഴിക്കര മാരായമുട്ടം ജോസിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് രഞ്ജിത്ത്. ജോസ് വധക്കേസിലെ രണ്ട് പ്രതികൾ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് വാഹനാപകടം ആസൂത്രിതമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയത്. അപകടമരണം കൊലപാതകമാണെന്ന് പൊലീസിന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. കൊലപാതകത്തിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങവെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.