
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ വീട് കയറി അക്രമിച്ച് പത്തംഗ സംഘം. ആനയെ കെട്ടുന്ന സ്ഥലത്ത് അക്രമി സംഘം രാത്രി മദ്യപിക്കാൻ എത്തിയിരുന്നു. പാപ്പാൻമാർ ഇത് ചോദ്യം ചെയ്തു. ഇതിനെ തുടർന്നായിരുന്നു പത്തംഗ സംഘത്തിന്‍റെ മര്‍ദ്ദനം. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒന്പത് മണിയോടെയായിരുന്നു അക്രമം നടന്നത്.
ആനാപ്പാപ്പാന്മാര്‍ താമസിക്കുന്ന വീട്ടിൽ ആദ്യം എത്തിയത് രണ്ട് ബൈക്കുകളിലായി ആറുപേര്‍ ആയിരുന്നു. ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കാനായി സംഘം എത്തിയത് പാപ്പാന്മാര്‍ തടയുകയായിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പാപ്പാന്‍മാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മടങ്ങി. രണ്ട് മണിക്കൂറിന് ശേഷം കൂടുതൽ പേരുമായി മടങ്ങിയെത്തിയ ശേഷമായിരുന്നു അതിക്രമവും മര്‍ദ്ദനവും.
മൊയ്തീൻ, കുഞ്ഞുമോൻ, യൂസുഫ് എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. വീടിന്‍റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന്‍റെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ച അക്രമി സംഘം ജനാല ചില്ല് ചുടുകല്ല് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. അക്രമി സംഘത്തിന്‍റെ ഒരു ബൈക്ക് ആനപാപ്പാന്മാര്‍ തടഞ്ഞുവച്ചിട്ടുണ്ട്.
സ്ഥലത്ത് നിന്ന് ഒരു മൊബൈൽ ഫോണും കിട്ടി. സമീപവാസികളായ യുവാക്കളാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത് പൊലീസ് അറിയിക്കുന്നത്. അതിനിടെ കേസ് 50,000 രൂപാ നൽകി കേസ് ഒത്തുതീര്‍ക്കാനും ശ്രമമുണ്ടായിയെന്നാണ് പാപ്പാന്മാര്‍ വിശദമാക്കുന്നത്. ചുള്ളിമാനൂര്‍ സ്വദേശി രാഹുലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീടും ആനയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam