ലൈംഗിക തൊഴിലാളികളെ മുഖം പോലും തിരിച്ചറിയത്ത തരത്തിൽ വെട്ടിനുറുക്കി, സീരിയൽ കില്ലർ പിടിയിൽ

By Web TeamFirst Published Aug 8, 2022, 11:52 PM IST
Highlights

കര്‍ണാടക പൊലീസിനെ നാളുകളായി കുഴക്കിയ സീരിയല്‍ കില്ലര്‍ പിടിയില്‍. ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിലായാണ് ഇയാള്‍ വലിച്ചെറിഞ്ഞിരുന്നത്

ബെംഗളൂരു: കര്‍ണാടക പൊലീസിനെ നാളുകളായി കുഴക്കിയ സീരിയല്‍ കില്ലര്‍ പിടിയില്‍. ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിലായാണ് ഇയാള്‍ വലിച്ചെറിഞ്ഞിരുന്നത്. നാലാമത്തെ കൊലപാതകത്തിന് ഒരുങ്ങുന്നതിനിടെയാണ് പ്രതിയും കാമുകിയും അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് മാണ്ഡ്യയിലെ കനാലിന് സമീപത്ത് നിന്ന് സ്ത്രീകളുടേത് എന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസിന്‍റെ തുടക്കം. ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ബെറ്റനഹള്ളി ബേബി ലേക്ക് കനാലിന്‍റെ പരിസര പ്രദേശത്ത് നിന്നാണ് ഗ്രാമവാസികള്‍ കാണുന്നത്. 

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെ അരെക്കരെ ഗ്രാമത്തിലെ സിഡിഎസ്  കനാലിന് സമീപത്ത് നിന്ന് മറ്റൊരു സ്ത്രീയുടെ ശരീര ഭാഗങ്ങളും കണ്ടെത്തി. രണ്ടാഴ്ചയ്ക്ക് ശേഷം  മറ്റൊരു നദികരയിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് മൂന്നാമത്തെ സ്ത്രീയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തതോടെ സീരിയില്‍ കില്ലറിലേക്കുള്ള പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് കൊലപാതകങ്ങളിലും ഇരകള്‍ 25നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍. 

ശരീരഭാഗങ്ങള്‍ എല്ലാം ഒരേ രീതിയില്‍ വെട്ടിനുറുക്കിയത്. എന്നാല്‍ മുഖം പോലും തിരിച്ചറിയാനാകാത്തതിനാല്‍ ഇരകളാരെന്ന കാര്യത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പി. 45 ഉദ്യോഗസ്ഥരടങ്ങിയ 9 അംഗ സംഘം കര്‍ണാടകയിലും സമീപ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇക്കാലയളവില്‍ കാണാതായ കേസുകളെക്കുറിച്ചായിരുന്നു അന്വേഷണം. 

ഒടുവില്‍ ചാമരാജ്നഗറില്‍ നിന്ന് മെയ് 30ന് കാണാതായ സ്ത്രീക്ക് മൃതദേഹങ്ങളില്‍ ഒന്നുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. ലൈംഗിക തൊഴില്‍ ചെയ്തിരുന്ന ഈ സ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാണ്ഡ്യയിലേക്ക് നീണ്ടു. അവസാനമായി ഇവര്‍ വിളിച്ചത് മുന്‍പ് ലൈംഗിക തൊഴില്‍ ചെയ്തിരുന്ന ചന്ദ്രകല എന്ന സ്ത്രീയുടെ നമ്പറിലേക്ക്. ചന്ദ്രകലയും കാമുകന്‍ സിദ്ധലിംഗപ്പയും കഴിഞ്ഞിരുന്ന മൈസൂരുവിലെ വാടവീട്ടില്‍ വച്ചാണ് കൊലപ്പെട്ട സ്ത്രീയുടെ മൊബൈല്‍ സിം ഓഫായത്. 

Read more: വെൽഡിങ് ഡ്രില്ലിൽ നിന്ന് തീപ്പൊരി, ക്ഷേത്രത്തിലെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

കോള്‍  റെക്കോര്‍ഡുകള്‍ പരിശോധിച്ചതോടെ വിരുന്ന് സല്‍ക്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി. കാമുകിയായ ചന്ദ്രകലയെ ലൈംഗിക തൊഴിലിലേക്ക് എത്തിച്ചതിലെ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. മുന്‍പരിചയം വച്ച് ചന്ദ്രകല തന്നെയാണ് സത്രീകളെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചിരുന്നത്. പിന്നീട് കാമുകന്‍ സിദ്ധലിംഗപ്പ ഇവരെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹങ്ങള്‍ നുറുക്കി , സഞ്ചികളിലാക്കി രാത്രി ബൈക്കില്‍ കൊണ്ടുപോയി പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. 

Read more: കാൽനടയായി ഹജ്ജിന് മക്കയിലേക്ക് തിരിച്ച ശിഹാബിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു

അഞ്ച് സ്ത്രീകളെ കൂടി കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിട്ടിരുന്നു. നാലാമത്തെ കൊലപാതകത്തിനായി ശ്രമിക്കുന്നതിനിടെയാണ് മൈസൂരുവില്‍ നിന്ന് ഇരുവരും പൊലീസിന്‍റെ വലയിലായത്. ബെംഗളൂരുവിലെ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന സിദ്ധലിംഗപ്പ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രകലയുമായി പ്രണയത്തിലായത്. 

click me!