
മലപ്പുറം: പോക്സോ കേസിൽ (POCSO Case) അറസ്റ്റ് ഭയന്ന് മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ വിരമിച്ച അധ്യാപകൻ ഒളിവിൽ പോയി. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം (CPM) നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയർന്നത്.
ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ദീർഘകാലത്തെ സർവീസിന് ശേഷം കഴിഞ്ഞ മാസമാണ് ഇയാൾ ജോലിയില്‍ നിന്ന് വിരമിച്ചത്. ആരോപണം ഉയർന്നതിനെ തുടർന്ന് ശശികുമാർ നഗരസഭ അംഗത്വം നേരത്തെ ഒഴിഞ്ഞിരുന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ ശശികുമാരിനെതിരെ കൂടുതൽ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കാലങ്ങളായി അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്. പോക്സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ സ്കൂളിലേക്ക് എംഎസ്എഫ് ജില്ലാ കമ്മറ്റി മാർച്ച് നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam