
നെയ്യാറ്റിൻകര: ആറയൂർ കൊലപാതക കേസിൽ വിനുവിനെ ഷാജി കൊലപ്പെടുത്തിയത് പിതാവിനെ കൊലപ്പെടുത്തിയ വിവരം പുറത്ത് വരാതിരിക്കാനെന്ന് പൊലീസ്. ഒമ്പത് വർഷം മുമ്പ് സ്വത്ത് സംബന്ധമായ തർക്കങ്ങളെത്തുടർന്നാണ് ഷാജി പിതാവിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനു അടക്കം അഞ്ചോളം പേർ ഷാജിയുടെ പിതാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാസം 21 നാണ് വിനുവിനെ കൊലപ്പെടുത്തിയത്. പിതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിനു പല തവണ ഷാജിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നുള്ള തർക്കങ്ങളാണ് വിനുവിനെ കൊലപ്പെടുത്തുന്നതിലേക്കെത്തിച്ചത്. വിനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ തമിഴ്നാട്ടിൽ ഒളിവിലായിരുന്നു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
ഷാജിയുടെ കൂട്ടാളി അനിയെയും പാറശാല പൊലീസ് ഷാജിയുടെ വീട്ടിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആറയൂർ ആർകെവി ഭവനിൽ വിനുവിന്‍റെ മൃതദേഹം ഷാജിയുടെ വീടിനു സമീപത്തെ പറമ്പിൽ ചാക്കിൽകെട്ടിയ നിലയിലാണ് കണ്ടെത്തിയത്.
പ്രതി ഷാജിയുടെ പിതാവ് കൃഷ്ണനെ കാണാതായ സംഭവത്തിലാണ് നിർണായക വഴിത്തിരിവാകുന്നത്. 36 ദിവസം ഒളിവിലുണ്ടായിരുന്ന ഷാജിയെ തമ്പാനൂരിൽ നിന്ന് യാദൃശ്ചികമായി പിടികൂടുകയായിരുന്നു. കരിമഠം കോളനിയിൽ നിന്നാണ് അനിയെ കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam