മദ്യം വാങ്ങാന്‍ 5000 രൂപ നല്‍കിയില്ല; കത്തിയാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, ആറ് പേര്‍ അറസ്റ്റില്‍

Published : Jun 04, 2023, 07:54 AM ISTUpdated : Jun 04, 2023, 07:56 AM IST
മദ്യം വാങ്ങാന്‍ 5000 രൂപ നല്‍കിയില്ല; കത്തിയാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, ആറ് പേര്‍ അറസ്റ്റില്‍

Synopsis

കൈയില്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ പ്രതികള്‍ കമ്പനിക്ക് സമീപത്തെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുക്കുകയും കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

മാന്നാര്‍: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തിയ  ആറ് പേരെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടില്‍ സിജി (37), പൂയപ്പള്ളില്‍ ജോണ്‍സണ്‍ (31), വെട്ടുകുളഞ്ഞിയില്‍ വിനീഷ് (ഉണ്ണിബോസ്-47), കാരാഴ്മ പൗവത്തില്‍ സുനില്‍ കുമാര്‍ (39), ചെന്നിത്തല ഒരിപ്രം കണ്ടത്തില്‍ ഷിബു (34), ദ്വാരകയില്‍ ബിബിന്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെന്നിത്തല ഒരിപ്രം പൈനുമ്മൂട്ടില്‍ ഗോപാലകൃഷ്ണന്‍ (45), വലിയകുളങ്ങര ആയില്യം വീട്ടില്‍ അമിത് (30), മാന്നാര്‍ കുട്ടമ്പേരൂര്‍ തയ്യില്‍ വീട്ടില്‍ നിഖില്‍ (28)എന്നിവര്‍ക്കാണ് സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. അക്രമത്തിനിരയായവര്‍ നടത്തുന്ന ചെന്നിത്തല ഒരിപ്രം എസ്. കെ ഹോളോ ബ്രിക്‌സ് കമ്പനിക്ക് സമീപമെത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

പൊലീസ് പറയുന്നതിങ്ങനെ: ആക്രമിക്കപെട്ടവരോട് പ്രതികള്‍ മദ്യം വാങ്ങാന്‍ 5000 രൂപ ഫോണില്‍ ആവശ്യപെട്ടു. തങ്ങളുടെ കൈയില്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ പ്രതികള്‍ കമ്പനിക്ക് സമീപത്തെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുക്കുകയും കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ മൂന്നു പേര്‍ക്കും മാരകമായി മുറിവേറ്റു. പരിക്കേറ്റ ഒരാള്‍ക്ക് നെഞ്ചിന് താഴെ വാരിയെല്ലിന് സമീപത്തായാണ് മുറിവേറ്റിട്ടുള്ളത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോളേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു.

പിന്നീട് ആക്രമിക്കപെട്ടവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ പ്രതികളും എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ ബിബിന്‍ ഒഴികെയുള്ളവര്‍ നിരവധി കേസുകളില്‍ പ്രതികളും ജാമ്യത്തിലിറങ്ങി നടക്കുന്നവരുമാണ്. സിജി മാന്നാര്‍ പൊലീസ് ഗുണ്ടാ ലിസ്റ്റില്‍ പെട്ടയാളും, ഉണ്ണിബോസ് ചെന്നിത്തലയില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയുമാണ്. ഇവരുടെ ജാമ്യം റദ്ദാക്കുകയും ഗുണ്ടാ ആക്ട് ചുമത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ ജോസ് മാത്യു, എസ്‌ഐമാരായ ബിജുക്കുട്ടന്‍, ജോസി, ഗ്രേഡ് എ.എസ്. ഐ മധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാജിദ്, അജിത് ഹരിപ്രസാദ്, ഹോം ഗാര്‍ഡ് വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

  പീരിയോഡിക് ടേബിൾ സിലബസിൽ നിന്ന് ഒഴിവാക്കിയിട്ടില്ല; വിശദീകരണവുമായി എൻസിഇആർടി
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ