
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ വിദേശത്തേക്ക് കടന്ന വയനാട് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനെ തിരിച്ചെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പ്രതികളിലോരാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
വയറുവേദനയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് പതിനാറ് വയസുകാരി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടു ദിവസത്തിനുശേഷം പെണ്‍കുട്ടി പ്രസവിച്ചു. വയനാട് കളക്ട്രേറ്റില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനടക്കം മുന്നുപേര്‍ പിഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നല്‍കിയ മോഴി.
വട്ടകിണര്‍ സ്വദേശി നൗഷാദ് പ്രണയം നടിച്ച് വയനാട് മുട്ടിലിലുള്ള സര്‍ക്കാരുദ്യോഗസ്ഥന്‍റെ വീട്ടിലെത്തിക്കുകായിരുന്നു. തുടര്‍ന്ന് ഇയാളടക്കം മൂന്നുപേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മോഴി. അക്ബർ അലി, നൗഷാദ്, പെണ്‍കുട്ടിക്ക് നേരില്‍ കണ്ടാല്‍ തിരിച്ചറിയാനാകുന്ന നൗഷാദിന്‍റെ മറ്റൊരു സുഹൃത്ത് എന്നിവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. നൗഷാദിനെ അറസ്റ്റു ചെയ്ത് പീഡനം നടന്ന മുട്ടിലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന നാട്ടുകാരുടെ ആരോപണം പോലീസ് നിക്ഷേധിച്ചു. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. കോഴിക്കോട് വനിത സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam