ശീതളിന്റെ ഭർത്താവ് കിർക് വ്രസെനെ സംഭവ സ്ഥലത്ത് വച്ച് പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ മകൻ ജേസനെ വീടിന് പുറത്ത് വച്ചാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്
ജോർജിയ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ വനിതാ എൻജിനിയറെ ഭർത്താവ് വെടിവച്ചുകൊന്നു. ഗൂഗിളിലെ സീനിയർ എൻജിനീയറും 57കാരിയുമായ ശീതൾ വ്രസെൻ ആണ് കൊല്ലപ്പെട്ടത്. വെടിവയ്പിൽ ശീതളിന്റെ മകനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ജോർജ്ജിയയിലെ കോബ് കൌണ്ടിയിലാണ് വെടിവയ്പുണ്ടായത്. ശീതളിന്റെ ഭർത്താവ് കിർക് വ്രസെനെ സംഭവ സ്ഥലത്ത് വച്ച് പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ മകൻ ജേസനെ വീടിന് പുറത്ത് വച്ചാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്കിടയിലുണ്ടായ തർക്കമാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരുപത് വർഷത്തിലേറെയാണ് സാങ്കേതിക വിദ്യാ രംഗത്ത് ജോലി ചെയ്യുന്ന ശീതൾ ഗൂഗിളിലെ മുതിർന്ന എൻജിനീയറാണ്. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായാണ് ശീതൾ വളർന്നത്. 1994ൽ ജോർജ്ജിയയിൽ നിന്നാണ് ശീതൾ കംപ്യൂട്ടർ സയൻസ് ഡിഗ്രി നേടുന്നത്. ഗൂഗിളിൽ ചേരുന്നതിന് മുൻപ് പ്രമുഖ റീട്ടെയിൽ കമ്പനിയായ ഹോം ഡിപ്പോയുടെ ഇ-കൊമേഴ്‌സ് ബിസിനസിന്റെ മൊബൈൽ, ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ശീതൾ നേതൃത്വം നൽകിയിരുന്നു.
കൊലപാതകം, ക്രൂരമായ ആക്രമണം, കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതിനിടെ നിയമവിരുദ്ധമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിയായ കിർക്ക് വ്രസെനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യമില്ലാതെ കോബ് കൗണ്ടി അഡൽറ്റ് ഡിറ്റൻഷൻ സെന്ററിൽ റിമാൻഡിലാണ് ശീതളിന്റെ ഭർത്താവുള്ളത്.


