
സൂററ്റ്: പിതാവിനെ കൊലപ്പെടുത്താനായി 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ മകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂററ്റിലാണ് പിതാവിനെ കൊല്ലാനായി മകന്‍ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. പ്രഹ്ളാദ് പട്ടേല്‍ എന്ന എഴുപതുകാരനാണ് സ്വന്തം ഫാക്ടറിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ജിതേഷ് പട്ടേലും രണ്ടു കൂട്ടാളികളും പിടിയിലായി. ബിസിനസ് സ്വന്തമാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജിതേഷ് പട്ടേല്‍ പിടിയിലായത്. മേയ് 14 നാണ് പ്രഹ്ളാദ് പട്ടേല്‍ സ്വന്തം ഫാക്ടറിയില്‍ കൊല്ലപ്പെട്ടത്. സലിം ഷേഖ്, സഞ്ജയ് തുക്കാറാം എന്നിവര്‍ക്കാണ് ജിതേഷ് പിതാവിനെ കൊലപ്പെടുത്താന്‍ പണം നല്‍കിയത്. ഇവര്‍ ജിതേഷിനൊപ്പം ചേര്‍ന്ന് ബിസിനസ് മീറ്റിനെന്ന പേരില്‍ പ്രഹ്ളാദ് പട്ടേലിനെ വിളിച്ച് വരുത്തുകയും കൊലപാതകം നടത്തിയ ശേഷം മൃതദേഹം അവിടെതന്നെ കുഴിച്ചു മുടുകയും ചെയ്തു.
പിന്നീട് മേയ് 15 ന് ജിതേഷ് പിതാവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും കാണാതാവുന്നതിന് മുമ്പ് പ്രഹ്ളാദ് പട്ടേലിനെ ജിതേഷ് വാഹനത്തില്‍ കൊണ്ടു പോകുന്നതിന്‍റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പിടിയിലായി.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |