
കോഴിക്കോട്: കൂടത്തായി കേസിലെ സംഭവങ്ങള്‍ ചിന്തിക്കാവുന്നതില്‍ അപ്പുറമാണെന്നും സര്‍വീസില്‍ ഇങ്ങനെയൊരു ചീറ്റിംഗ് കണ്ടിട്ടില്ലെന്നും എസ്പി സൈമണ്‍. മുമ്പ് ജോളി വിഷം കലര്‍ത്തി നല്‍കിയ ഭക്ഷണം കഴിച്ച് ബന്ധുക്കളില്‍ പലരും അവശരായിരുന്നു. ഇവര്‍ ജോളിയെ സംശയിച്ചെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ല.
ചിന്തിക്കാന്‍ പറ്റുന്നതിനുമപ്പുറമാണ് 14 വര്‍ഷം എന്‍ഐടി അധ്യാപികയാണെന്ന് പറഞ്ഞ് പറ്റിച്ചത്. ആറ് കൊലപാതകങ്ങളില്‍ കൂടുതല്‍ ആസൂത്രണം ചെയ്തത് മഞ്ചാടി മാത്യുവിനെ വകവരുത്താനാണെന്നാണ് നിഗമനം. മാത്യു ജിവിച്ചിരുന്നാല്‍ താന്‍ പിടിക്കപ്പെട്ടേക്കാമെന്ന് ജോളി ഭയപ്പെട്ടിരുന്നു.
സയനൈഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് ജോളി വിശദമായി പഠിച്ചു. ചെറിയ ഡപ്പിയിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നത്. കൂടത്തായി കേസില്‍ 2002 ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്.
എസ്പി സൈമണുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖം കാണാം
2014 ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. പിന്നാലെ ഷാജുവിന്‍റെ മകള്‍ ആൽഫൈനും സിലി 2016 ലും മരിച്ചു. റോയിയുടെ മരണത്തോടെയാണ് സംശയത്തിന്‍റെ തുടക്കം. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ് എല്ലാവരും മരിക്കുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷത്തിന്‍റെ അംശം കണ്ടെത്തി. പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam