
ചാലക്കുടി: ബിജെപിക്കെതിരായ കുഴൽപ്പണ ആരോപണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. കുഴൽപ്പണം കവർന്ന സംഭവത്തിൽ ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം തുടങ്ങിയതായി തൃശ്ശൂർ റൂറൽ എസ്പി ജി പൂങ്കുഴലി അറിയിച്ചു. കേസിൽ തിരിച്ചറിഞ്ഞ പത്ത് പേർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറിൽ വന്ന സംഘം പണം കവർന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമ്മ രാജന്റെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി സത്യം പുറത്ത് വരണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ അവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. തൃശ്ശൂർ, ബംഗളൂരു കണ്ണൂർ സ്വദേശികളായ പത്ത് പേർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
അയൽ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. കവർച്ച ആസൂത്രണം ചെയ്തത് വാട്സ് ആപ്പ് ചാറ്റുകളിലൂടെയാണ് എന്ന നിഗമനത്തിൽ സൈബർ സംഘവും അന്വേഷണത്തിലുണ്ട്. കവർച്ചാ സംഘം സഞ്ചരിച്ച വാഹനം പൊലീസ് കണ്ടടുത്തിട്ടുണ്ട്. ഇതിൽ നിന്നും കിട്ടിയ വിവരങ്ങളും പരിശധിക്കും.
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വാഹന ഉടമ പരാതിയുമായി എത്തിയത് എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ പരാതിക്കാരന് നോട്ടീസ് നൽകിയെങ്കിലും ഇത് വരെ വിശദദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam