
പുനലൂര്‍: കൊല്ലം പുനലൂര്‍ ഇളമ്പൽ സ്കൂളില്‍ അതിക്രമം നടത്തിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികള്‍. സ്കൂള്‍ മൈതാനത്ത് കളിക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. പൊലീസ് പിടികൂടിയ കുട്ടികളെ ജുവനൈല്‍ കോടതി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു .
ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഇളമ്പല്‍ സ്കൂളിലെ ക്ലാസ് മുറികളും ബഞ്ചും ഡസ്കും എല്ലാം തകര്‍ത്ത നിലയില്‍ കണ്ടത് . കുടിവെള്ള ടാപ്പുകളും അടിച്ചുപൊട്ടിച്ചിരുന്നു. കിണറില്‍ രാസമാലിന്യം കലര്‍ത്തിയതും കണ്ടെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് റൂറൽ എസ് പി ഹരിശങ്കര്‍ നേരിട്ടാണ് അന്വേഷണം നടത്തിയത്. സിസിടിവി കാമറകള്‍ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് സ്കൂൾ മൈതാനത്ത് സ്ഥിരമായി കളിക്കാനെത്തുന്നവരിലേക്ക് അന്വേഷണം നീണ്ടത് . തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇളമ്പൽ സ്കൂളിലെ ഒരു വിദ്യാര്‍ഥി അടക്കം മൂന്നുപേരടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് അതിക്രമത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. സ്കൂള്‍ സമയം കഴിഞ്ഞാൽ കുടിവെള്ള പൈപ്പിലേക്കുള്ള കണക്ഷൻ അധ്യാപകര്‍ വിഛേദിക്കും . ഇതോടെ മൈതാനത്ത് കളിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാകും.
ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ച ഒരു കാരണം. പിടിയിലായ ഒരു കുട്ടിയുടെ സഹോദരനെ ഈ സ്കൂളില്‍ നിന്ന് മുമ്പ് പുറത്താക്കിയിരുന്നു. ഇതും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. പിടിയിലായ മൂവരേയും താക്കീത് നല്‍കിയശേഷം ജുവനൈല്‍ കോടതി വിട്ടയച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam