
ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നില്ല. മാനേജരും പരിപാടിയുടെ സംഘാടകനും ചേർന്ന് സുബീന് വിഷം നൽകിയതാവാം എന്ന് സഹപ്രവർത്തകൻ പോലീസിന് മൊഴി നൽകിയതോടെ കേസിൽ വഴിത്തിരിവായി. നിലവിൽ സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസാമി പോലീസിന് നൽകിയ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. സിംഗപ്പൂരിൽ വെച്ച് സുബീൻ്റെ മാനേജരും സംഘാടകനും ചേർന്ന് വിഷം നൽകിയതാവാം എന്നാണ് ഗോസാമി മൊഴി നൽകിയിരിക്കുന്നത്. സുബിൻ്റെ മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥ് ശർമ്മയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, സുബീൻ ഗാർഗിന് നീന്തൽ അറിയാമായിരുന്നെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങിമരിക്കാൻ സാധ്യതയില്ലെന്നും ഗോസാമി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മരണദിവസം കപ്പൽ യാത്ര ചെയ്ത ബോട്ടിന്റെ നിയന്ത്രണം സിദ്ധാർത്ഥ് നിർബന്ധപൂർവം കൈക്കലാക്കിയെന്നും ഗോസാമി മൊഴി നൽകിയിട്ടുണ്ട്.
അന്വേഷണം ഉന്നത ഏജൻസികളിലേക്ക്
കഴിഞ്ഞ 15 ദിവസങ്ങൾക്കിടെ രണ്ട് രാജ്യങ്ങളിലായി രണ്ട് പോസ്റ്റുമോർട്ടങ്ങൾ നടന്നിട്ടും ദുരൂഹത നീക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ നാല് പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി സുബീൻ്റെ ഭാര്യ ഗരിമയുടെയും സഹോദരി പാൽമെയുടെയും മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി.
പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ലാപ്ടോപ്പുകളിൽ നിന്നും ഫോണുകളിൽ നിന്നും ഫോറൻസിക് സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. സിംഗപ്പൂരിലെ നോർത്തീസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ സംഘാടകനായ ശ്യാംകാനു മഹന്തയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഇൻകം ടാക്സ് വിഭാഗവും കേസ് അന്വേഷണത്തിൽ പങ്കുചേരും. സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷണൽ അന്വേഷണം നടത്താൻ അസം സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക.