ചെറുപുഴ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കുടുംബം

By Web TeamFirst Published Nov 26, 2019, 12:56 AM IST
Highlights

ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ കുടുംബം. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച രണ്ട് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആൽബിന്റെ അമ്മ പറഞ്ഞു

കണ്ണൂർ: ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ കുടുംബം. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച രണ്ട് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആൽബിന്റെ അമ്മ പറഞ്ഞു. കുടുംബത്തിനെതിരെ ചിലർ അപവാദ പ്രചാരണം നടത്തുന്നതായും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.

ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽബിനെ കഴിഞ്ഞ 20ന് പുലർച്ചെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  . സംഭവദിവസം സ്കൂൾ വിട്ട് ദുഖിതനായാണ് മകൻ വീട്ടിലെത്തിയതെന്ന് പറഞ്ഞു തുടങ്ങിയ അമ്മയുടെ വാക്കുകളിങ്ങനെ. രണ്ട് അധ്യാപകരുടെ പേരു സഹിതം കടുത്ത വാക്കുകളാണ് ആത്മഹത്യാക്കുറിപ്പിൽ ആൽബിൻ എഴുതിയിരിക്കുന്നത്.

മൊബൈൽ ഫോൺ നൽകാത്തതിലെ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തിയിരുന്നു. നിലവിൽ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്. വരുംദിവസങ്ങളിൽ ഈ രണ്ട് അധ്യാപകരെ ചോദ്യം ചെയ്തേക്കും. ഇതിനിടെ, സ്കൂളിലെ ബെഞ്ച് തുളച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായതായി പറയുന്നുണ്ട്. എന്നാൽ ഏതെങ്കിലും വിഷയത്തിൽ ആൽബിനെ വിളിച്ചുവരുത്തുകയോ മറ്റോ ഉണ്ടായിട്ടില്ലെന്നും സ്കൂളിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നുമാണ് സ്കൂളധികൃതരുടെ വിശദീകരണം. ഏതായാലും സമഗ്രമായ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. 

click me!