
ചെന്നൈ: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. പയ്യൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യു നിത്യയാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്‍റെ പരാതിയിലാണ് അറസ്റ്റ്.സ്കൂളില്‍ വച്ചും ട്യൂഷനായി വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തിയുമാണ് നിത്യ പീഡനം നടത്തിയത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇവര്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
നിത്യയുടെ ഫോണില്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ ഭര്‍ത്താവ് ഉമേഷ് കുമാര്‍ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപകനാണ് ഉമേഷും. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിന് പിന്നാലെ യുവതി താമസം മാറിയിരുന്നു. നിത്യക്കെതിരെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് വ്യക്തമായി. തുടർന്നാണ് കേസെടുത്തത്. യുവതി കുറ്റം സമ്മതിച്ചു. 15 നും 17 നും പ്രായത്തിലുള്ള ആണ്‍കുട്ടികളെയാണ് അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതെന്നും ഇവരുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്നതിനായി യുവതി ഫോണില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. നിത്യയെ ജോലിയില്‍ നിന്നും നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam