യൂട്യൂബ് നോക്കി മോഷണം പഠിച്ചു; മൂന്നിടത്ത് മോഷ്ടിച്ചു, ഒടുവില്‍ പൊലീസ് പൊക്കി

By Web TeamFirst Published Jan 17, 2022, 3:30 PM IST
Highlights

 രാത്രിയില്‍ എടവണ്ണയിലെ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്.
 

മലപ്പുറം: യൂട്യൂബില്‍ നോക്കി മോഷണം പഠിക്കുകയും പിന്നെ അതൊരു തൊഴിലാക്കുകയും ചെയ്ത പ്രതി പിടിയില്‍. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജ(36)നെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് വടക്കുംപ്പാടത്തെ വീടിന്‍റെ ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന് രണ്ട് പവന്‍ സ്വര്‍ണവും 20,000 രൂപയും വിവാജ കവര്‍ന്നിരുന്നു. ഒരാഴ്ചക്കകം സമാന രീതിയില്‍ നടുവത്ത് ചെമ്മരത്തെ വീട്ടിലും മോഷണം നടന്നു. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് ജനല്‍കമ്പി മുറിച്ച് അകത്ത് കയറിയ മോഷ്ടാവ് അഞ്ച് പവന്‍ സ്വര്‍ണവും 2000 രൂപയുമാണ് ഇവിടെ നിന്നും കവര്‍ന്നത്.  രണ്ടിടത്തും സമാനമായ മോഷണം നടന്നതോടെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

രണ്ടാമത്തെ മോഷണ ശേഷം നാട്ടില്‍ നിന്ന് ഒളിവില്‍ പോയ പ്രതി വിവാജനെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വണ്ടൂര്‍ ടൗണില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. രാത്രിയില്‍ എടവണ്ണയിലെ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്.

ഗുഡ്‌സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നതില്‍ വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഏങ്ങനെ വിദഗ്ദമായി മോഷണം നടത്തമെന്ന വീഡിയോ സമൂഹികമാധ്യമങ്ങള്‍ വഴി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ രീതി തെരഞ്ഞെടുത്തത് പ്രതി പൊലീസിനോട് പറഞ്ഞു. പകല്‍ സമയത്ത് ഓട്ടോയില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍ നോക്കിവെക്കുകയും രാത്രിയില്‍ മോഷണം നടത്തികമാണെന്ന് വിവാജ, പൊലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാനായതോടെ മൂന്ന് വീടുകളില്‍ നടന്ന മോഷണക്കേസുകള്‍ക്കാണ് തുമ്പുണ്ടായത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

click me!