
തിരുവനന്തപുരം: പാലോട് ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കമാണ് അടിച്ച് മാറ്റിയത്. ഔട്ട് ലെറ്റിൽ നിന്ന് മോഷണം പോയ മദ്യകുപ്പികളുടെ എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ല. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിൽ ആണ് മോഷണം നടന്നത്.
ഇന്നലെ ബിവറേജസ് അവധി ആയിരുന്നതിനാൽ ഇന്ന് രാവിലെ 10 മണിയോടെ സ്ഥാപനം തുറക്കാൻ മാനേജർ എത്തിയപ്പോഴാണ് ഷ്ട്ടറിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയതായി ജീവനക്കാർ പറയുന്നു. മദ്യ കുപ്പികൾ വലിച്ച് വാരി വിതറിയ നിലയിൽ ആയിരുന്നു. സ്റ്റോക്കിന്റെ കണക്ക് എടുത്താൽ മാത്രമേ എത്ര മദ്യക്കുപ്പികൾ മോഷണം പോയി എന്ന് അറിയാൻ കഴിയൂ എന്ന് ജീവനക്കാർ പറയുന്നത്.
മദ്യം നിലത്ത് ഒഴിച്ച് കളഞ്ഞിട്ടുള്ളതായും ജീവനക്കാർ പറഞ്ഞു. സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ ഉപകരണങ്ങളുടെ കേബിളുകൾ എല്ലാം ഊരി ഇട്ട നിലയിൽ ആണ്. പാലോട് പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരൽ അടയാള വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം