
തിരുവനന്തപുരം: ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഓരോ ദിവസവും പേടിപ്പെടുത്തുന്ന രീതിയിൽ നടക്കുകയാണ്. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലടിച്ച് പരസ്പരം വെട്ടിയത്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയത്, ആ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ പ്രതികൾ നാടൻ ബോംബ് എറിഞ്ഞത്. അങ്ങനെ അങ്ങനെ നിരവധി കേസുകൾ.
കണിയാപുരം കേസിലെ മുഖ്യപ്രതി ഷെഫീഖിനെ അതി നാടകീയമായി പൊലീസിന് ഇന്ന് പൊക്കിയിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന വീടിന്‍റെ ഉടമസ്ഥനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുന്നതിനിടെ നാട്ടുകാരാണ് യഥാർത്ഥത്തിൽ പിടികൂടിയത്. ഷെഫീഖിനൊപ്പം കൂട്ടാളി അബിനും പിടിയിലായി. ഇവർ അടിച്ച് കിണറ്റിൽ തള്ളിയിട്ടത് ആഭ്യന്തരം കൂടി കയ്യാളുന്ന മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആയിരുന്നു.
തലസ്ഥാനത്ത് നടക്കുന്നത് അമ്പരിപ്പിക്കുന്ന അക്രമസംഭവങ്ങളാണ്. വെള്ളിയാഴ്ച് മംഗലപുരം പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഷെഫീഖിനെ ഇന്ന് രാവിലെ പിടികൂടിയത് നാടകീയമായി. പൊലീസിൻറെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഷെഫീഖും കൂട്ടാളി അബിനും ഇന്നലെ രാത്രി കഴിഞ്ഞത് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി രാജശഖരൻ നായരുടെ സഹോദരൻ ശ്രീകുമാറിൻറെ പണിനടക്കുന്ന വീട്ടിൽ. രാവിലെ വീട് നനക്കാനെത്തിയ ശ്രീകുമാറിനെ ഷെഫീഖും അഭിനും ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ശ്രീകുമാറിനെ കിണറ്റിലേക്ക് അക്രമിസംഘം തള്ളിയിടുന്നത് സമീപവാസികൾ കണ്ടതാണ് വഴിത്തിരിവായത്. ശ്രീകുമാറിൻറെയും ദൃക്സാക്ഷികളുടേയും കരച്ചിൽ കേട്ട് കൂടുതൽ നാട്ടുകാർ ഓടിക്കൂടി. ബലപ്രയോഗത്തിലൂടെ ഷെഫീഖിനെയും അഭിനെയും പിടികൂടി പൊലസിനെ ഏല്പിക്കുകയായിരുന്നു. ശ്രീകുമാറിനെയും കിണറ്റിൽ നിന്നും രക്ഷിച്ചു. മംഗലപുരത്ത് നിന്നും കാറിൽ രക്ഷപ്പെട്ട ഷെഫീഖും അബിനും പോകുന്ന വഴിയിൽ ഒരു ലോറിയിലെ മ്യൂസിക് സിസ്റ്റവും സമീപത്തെ കടയിൽ നിന്നും ഗ്യാസ് കുറ്റിയും മോഷ്ടച്ചിരുന്നു.
മോഷണത്തിന് ആര്യനാട് പൊലീസ് കേസെടുത്തിരുന്നു. കാറിൻറെ നമ്പർ പരിശോധിച്ചപ്പോഴാണ് മംഗലപുരത്ത് നിന്നും രക്ഷപ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്നും തിരിച്ചറിഞ്ഞത്. ജില്ലയിലുടനീളം അന്വേഷണം തെരച്ചിൽ നടത്തുന്നിതിനിടെയാണ് ഷെഫീഖ് വീണ്ടും ആക്രമണം നടത്തിയത്.
Read more: സ്വിമിങ്ങ് ഡ്രെസ് ധരിച്ചു; പൊട്ടിയ ബിയര്‍ കുപ്പിയുമായി വിദേശ യുവതിയെ ഭീഷണിപ്പെടുത്തി യുവാവ്
യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ അന്വേഷണത്തിനായി എത്തിയ പൊലീസിന് നേരെ വെള്ളിയാഴ്ചയാണ് ഷെഫീകും സഹോദരൻ ഷെമീറും അമ്മ ഷീജയും ആക്രമണം നടത്തിയത്. ബോംബും മഴുവും എറിഞ്ഞ സംഭവത്തിൽ ഷെമീറിനെയും അമ്മയെയും അന്ന് തന്നെ പിടികൂടിയിരുന്നു. മുങ്ങിയ ഷെഫീഖ് അന്ന് രാത്രി വീട്ടിലത്തിയ പൊലീസിന് നേരെ രണ്ടാമതും ബോംബെറിഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam