
കൊച്ചി: ഇൻഫോപാർക്ക് പ്രദേശത്ത് ലഹരിമരുന്ന് വിൽപന നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. വിദ്യാർഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റ സംഘമാണ് പിടിയിലായത്. കായിക അധ്യാപികയായ യുവതി ഉൾപ്പെട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പൊലീസിന്റെയും പിടിയിലായത്.
ഇവരുടെ ഇടപാടുളിൽ സംശയം തോന്നിയ പൊലീസ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ പിടികൊടുക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അടുപ്പക്കാർക്കു മാത്രം രഹസ്യമായി ലഹരി വിറ്റിരുന്ന ഇവർ ബെംഗളുരുവിൽനിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളെ പിടികൂടുക വളരെ പ്രയാസമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
വീടിന് പുറകിൽ ആറ് മാസം പ്രായമായ കഞ്ചാവ് ചെടികൾ; പ്രതികൾക്കായി പൊലീസ് അന്വേഷണം
ആലപ്പുഴ: കറ്റാനം ഇലിപ്പക്കുളത്ത് വീടിന് പുറകിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മാവേലിക്കരയിലെ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് അതിഥി തൊഴിലാളിയായ റെജീവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഏഴടി ഉയരമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഉദ്ദേശം ആറ് മാസം പ്രായമുള്ളതാണ് ചെടികൾ. റെജീബ് പശ്ചിമ ബംഗാൾ സ്വദേശിയാണ്. തോട്ടപ്പള്ളിക്കാരനായ ജസ്റ്റിൻ എന്നയാളും വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് എടുത്തിട്ടുണ്ട്. മുന്തിയ ഇനം പട്ടികളെ ബ്രീഡ് ചെയ്യിക്കാനാണ് ജസ്റ്റിൻ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇവിടെ മുൻപും നിരവധി അതിഥി തൊഴിലാളികൾ താമസിച്ചിരുന്നു. ഇവരിലാരാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്ന് വ്യക്തമല്ല. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam