നന്തൻകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശി മനോജ് കുമാറിനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: നന്തൻകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശി മനോജ് കുമാറിനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ചില ഇടപാടകാരിൽ നിന്ന് വാങ്ങിയ സ്വർണം തിരികെ നൽകാൻ കഴിയാതെ വന്നതാണ് മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രാഥമിക വിവരമാണ് പൊലീസിനുള്ളത്.
സ്വർണപണിക്കാരായ കോട്ടയം മുണ്ടക്കയം സ്വദേശി മനോജ് കഴിഞ്ഞ 11 വർഷമായി തിരുവനന്തപുരത്ത് വാടക വീട്ടിലാണ് താമസം. ലോക്ഡൗണ്‍ തുടങ്ങിയതോടെ ജോലി കുറയുകയും സാമ്പത്തിക പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. മദ്യപാനശീലമുണ്ടായിരുന്ന മനോജ് ഇന്നലെ രാത്രിയിൽ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. മനോജ് സിറ്റൗണ്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന കാര്യം ഭാര്യ രജ്ഞുവാണ് രാത്രി പത്തു മണിക്ക് മ്യൂസിയം പൊലീസിനെ വിളിച്ചറിയിച്ചത്.
പൊലീസെത്തി ആംബുലൻസിൽ മനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും മകളും ആശുപത്രിയിലേക്ക് പോയില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മനോജ് മരിച്ചു. മനോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്യം രജ്ഞു ബന്ധുക്കളെയും അറിയിച്ചിരുന്നു. നന്തൻകോടുള്ള വീട്ടിൽ തിരുവന്തപുരത്ത് താമസിക്കുന്ന ചില ബന്ധുക്കള്‍ വന്നപ്പോൾ വീട് അടച്ചിട്ടിക്കുകയായിരുന്നു. പിൻവാതിൽ കൂടി അകത്തേക്ക് കയറി നോക്കിയപ്പോഴാണ് രജ്ഞുവും 16 വയസ്സുകാരി മകൾ അമൃതയും അബോധാവസ്ഥയിൽ കിടക്കുന്നത്ത് കണ്ടത്. ഇവരെയും ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു.
ചില ഇടപാടകാരിൽ നിന്നും വാങ്ങിയ സ്വർണം തിരികെ നൽകാൻ കഴിയാതെ വന്നതാണ് മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രാഥമിക വിവരമാണ് പൊലീസിനുള്ളത്. മനോജിനെ കൊണ്ടുപോയതിനെ പിന്നാലെയാണ് ഭാര്യയും മകളും വിഷം കഴിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്വർണപ്പണിക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന സൈനൈഡ് കഴിച്ചാണ് മൂന്നു പേരും മരിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക വിലയിരുത്തൽ.