
കൊച്ചി: ഐഎസ് തീവ്രവാദ സംഘടനയ്ക്കായി കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ മൂന്നുപേരെ കൂടി എൻഐഎ പ്രതിചേർത്തു. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നുള്ള ഒരാളും കാസർകോട്ടുകാരായ രണ്ടുപേരുമാണ് പ്രതികളായത്. അതേസമയം കഴിഞ്ഞയാഴ്ച അറസ്റ്റിലായ റിയാസ് അബൂബക്കർ സ്വയം ചാവേർ ആകാൻ തീരുമാനിച്ചിരുന്നതായി എൻഐഎ അന്വേഷണസംഘം കോടതിയെ അറിയിച്ചു.
എൻഐഎ അറസ്റ്റ് ചെയ്‌ത പാലക്കാട്ടുകാരൻ റിയാസ് അബൂബക്കറുമായുള്ള അടുപ്പത്തിന്റെ പേരിലാണ് മൂന്നുപേർ കൂടി പ്രതികളായത്. ഐഎസിൽ ചേർന്ന ശേഷം അഫ്‌ഗാനിസ്ഥാനിൽ കഴിയുന്ന കാസർകോടുകരൻ റാഷിദ് അബ്‌ദുല്ലയുമായി പ്രേരണ പ്രകാരം കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ റിയാസ് നടത്തിയ ആലോചനകളിലെല്ലാം ഇവരും പങ്കാളികൾ ആയിരുന്നു. എന്നാൽ പിന്നീട് പദ്ധതിയോട് സഹകരിക്കാതെ വിട്ടുമാറി എന്നാണ് ഇവരുടെ മൊഴി.
പൂർണമായി മുഖവിലക്ക് എടുത്തിട്ടില്ലെങ്കിലും ഇത് പരിഗണിച്ചാണ് തൽക്കാലം ഇവരുടെ അറസ്റ്റ് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടതിന് അറസ്റ്റിലായ റിയാസ് അബൂബക്കർ സ്വയം ചാവേർ ആകാനും തീരുമാനിച്ചിരുന്നതായി എൻഐഎ കോടതിയെ അറിയിച്ചു. അതിനായി ആളുകളെ ഒപ്പംചേർത്ത് ഗൂഡാലോചനകൾ നടത്തി. ഈ ബന്ധങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താനും റിയാസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നാണ് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം ശ്രീലങ്കയിലെ സ്ഫോടണങ്ങളുമായി ബന്ധപ്പെട്ടവർ കേരളത്തിൽ എത്തിയെന്ന ശ്രീലങ്കൻ സേനയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും എൻഐയ്ക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഇക്കാര്യങ്ങൾ പരിശോധിക്കുകയാണ് എന്നാണ് വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam