
പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മണാലിയിൽ നിന്നുമാണ് ചരസ് വാങ്ങിയത്. അത് റോഡ് മാർഗ്ഗം ദില്ലിയിലെത്തിച്ചു. അവിടെ നിന്ന് കേരള എക്സ്പ്രസിൽ തൃശ്ശൂരിലേക്ക് യാത്ര ചെയ്തു.
പാലക്കാട് ജംഗ്ഷനിൽ എക്സൈസും ആർപിഎഫും ട്രെയിനിൽ നടത്തുന്ന പരിശോധന കണ്ട് ഭയന്ന് മൂന്നംഗ സംഘം ട്രെയിനിൽ നിന്ന് താഴെയിറങ്ങി പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കവേ ആണ് മൂന്നുപേരും പിടിയിലാവുന്നത്. തൃശ്ശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ റഫീഖ് മകൻ ആഷിക് (24), തൃശ്ശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ ബാബുവിന്റെ മകൾ അശ്വതി (24 ) തൃശ്ശൂർ കാര സ്വദേശി പുത്തൻ ചാലിൽ വീട്ടിൽ മുരളിയുടെ മകൻ അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also: മയക്കുമരുന്ന് ഉപയോഗിച്ചു, നടക്കാനാവാതെ റോഡിൽ; യുവതിയുടെ വീഡിയോ വൈറൽ, നടപടിയെടുത്ത് പൊലീസ്
പിടികൂടിയ ചരസിന് പൊതു വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വില വരും. ആർപിഎഫ് സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെയ്ത് മുഹമ്മദ്, ആർപിഎഫ് എഎസ്ഐമാരായ സജി അഗസ്റ്റിൻ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രമേശ്, ബിജുലാൽ, ആർപിഎഫ് കോൺസ്റ്റബിൾ ശിവദാസൻ, സീനത്ത് , വീണ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
അതേസമയം, കേരളത്തിൽ കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിൽ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്‌ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എൻ കെ കമറുദ്ധീൻ എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുടുംബസമേതം ബാംഗളൂരിവില്‍ പോയി എം ഡി എം എ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് അറസ്റ്റ് ചെയ്തത്.