
കോഴിക്കോട്: പൊലീസ് ഇൻസ്പെക്ടർ അപമാനിച്ചതായി ട്രാന്‍സ് ജന്‍ററിന്‍റെ പരാതിയുടെ വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. കോഴിക്കോട് നടക്കാവ് പൊലീസ് ഇൻസ്പെക്ടറിനെതിരെയാണ് ട്രാൻസ് ജൻഡർ ദീപ റാണി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. എന്നാൽ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല എന്നും ദീപറാണി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വിശദീകരണം.
അടിക്കടി ഫോൺവിളിച്ച് ശല്യപ്പെടുത്തുന്നയാൾക്കെതിരെ പരാതി നൽകാനാണ് ദീപറാണി ചൊവ്വാഴ്ച രാത്രിയോടെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ട്രാൻസ് ജെൻഡറെന്ന് മനസ്സിലായതോടെ, ഇൻസ്പെക്ടർ ജിജീഷ് തന്‍റെ വ്യക്തിത്വത്തെ ചോദ്യംചെയ്യും വിധം സംസാരിച്ചെന്നും അധിക്ഷോപിച്ചെന്നുമാണ് ദീപറാണിയുടെ പരാതി.
ഫോൺ കോൾ വന്നത് പരാതിപ്പെടുമ്പോൾ, അത് നിന്റെ കസ്റ്റമർ ആയിരിക്കും എന്നാണോ പറയേണ്ടതെന്ന് ദീപാ റാണി സിഐ-യോട് ചോദിക്കുന്നുണ്ട്. തന്റെ ജോലിയെന്താണെന്നും ഞാൻ പട്രോളിങ്ങിന് വരുമ്പോൾ തന്നെയല്ലേ കാണാറുള്ളതെന്നും ആയിരുന്നു സിഐ മറുപടി നൽകിയത്. തന്റെ നമ്പർ എങ്ങനെ വിളിച്ചയാൾക്ക് കിട്ടിയെന്നും സിഐ ചോദിച്ചു. എന്നാൽ എന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിലല്ല സംസാരിക്കേണ്ടതെന്നും എന്റെ പരാതി സ്വീകരിക്കാൻ കഴിയുമോയെന്നും ദീപാ റാണി വീഡിയോയിൽ ചോദിക്കുന്നുണ്ട്. സൌകര്യമുണ്ടെങ്കിൽ ഒരു പരാതി എഴുതിക്കൊടുത്ത് പോകാനായിരുന്നു സിഐ നിർദ്ദേശിച്ചത്. ഇതിന് പിന്നാലെ വിനിതാ പൊലീസടക്കം അനുനയിപ്പിച്ചായിരുന്നു ദീപാ റാണിയെ പറഞ്ഞുവിട്ടത്.
പൊലീസുദ്യോഗസ്ഥന്‍റെ പെരുമാറ്റം ദീപറാണി തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. തന്‍റെ പരാതി സ്വീകരിക്കാൻ തുടക്കത്തിൽ ഇൻസ്പെക്ടർ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തപ്പോഴാണ് പരാതി സ്വീകരിച്ചത്. വളരെ മോശമായ രീതിയിൽ പെരുമാറിയ ഇൻസ്‌പെക്ടർ ജിജീഷിനെതിരെ സാമൂഹ്യനീതി വകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണെന്നും ദീപാറാണി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam