അമ്മയ്ക്ക് കാമുകനെ മകളുടെ ഭര്‍ത്താവാക്കണം; നെടുമങ്ങാട് കൊലപാതകത്തിന്‍റെ അണിയറക്കഥ

By Web TeamFirst Published Jul 5, 2019, 10:55 AM IST
Highlights

അനീഷുമായുള്ള തന്റെ അടുപ്പം തുടരാനുള്ള ലക്ഷ്യത്തോടെയാണ് മഞ്ജുഷ ഈ നീക്കം നടത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയയായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നെടുമങ്ങാട് : നെടുമങ്ങാട് മീര കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. അമ്മ മഞ്ജുഷയെയും അവരുടെ കാമുകൻ അനീഷിനെയും ചോദ്യം ചെയ്യുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വെളിപ്പെട്ടത്. അമ്മ മഞ്ജുഷ തന്‍റെ കാമുകനായ അനീഷിനെക്കൊണ്ട്  മീരയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം മീര എതിർത്തതാണ് കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് സൂചന നൽകിയതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അനീഷുമായുള്ള തന്റെ അടുപ്പം തുടരാനുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ മഞ്ജുഷ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

മഞ്ജുഷയും സുഹൃത്ത് അനീഷും തമ്മിലുള്ള ബന്ധം മകള്‍ ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.  പ്രതികളെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മീരയുടെ മരണംകൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു.

കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിലാണ്  കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് മഞ്ജുഷയെയും കുട്ടിയെയും പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായത്.  പിന്നീട് പൊലീസ് ഇവരെ കണ്ടെത്തി. മകളെപ്പറ്റി ചോദിച്ചപ്പോള്‍ മകൾ ഒളിച്ചോടിയെന്നാണ് മഞ്ജുഷ ആദ്യം പറഞ്ഞിരുന്നത്. 

ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് മ‍ഞ്ജുഷ  മൊഴി മാറ്റി നൽകി. വഴക്കുപറ‍ഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

click me!