
തിരുവനന്തപുരം: യുവാവിനെ കുപ്പി കൊണ്ട് കുത്തിയയാളെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. കൊണ്ണിയൂര്‍ അറുതലപാട് മണിലാല്‍ ഭവനില്‍ മണികണ്ഠന്‍ നായരുടെ മകന്‍ ശരത്തിനാണ് (30) കുത്തേറ്റത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചു പൊട്ടിച്ചശേഷം ചില്ലുകൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് പറഞ്ഞു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിര്‍ദേശപ്രകാരം സി.ഐ എന്‍. സുരേഷ്‌കുമാര്‍, സി.പി.ഒമാരായ ഹരി, അജില്‍, അരുണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
യുവാവിനെ തട്ടിക്കൊണ്ടുപോയി: ക്വട്ടേഷന്‍ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി
മലപ്പുറം: മേലാറ്റൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. അന്തര്‍ ജില്ലാ ക്വട്ടേഷന്‍ സംഘമാണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേലാറ്റൂര്‍ സ്വദേശിയെ ക്വട്ടേഷന്‍ സംഘം ഞായറാഴ്ച ഉച്ചയോടെ മേലാറ്റൂരിലെ വീടിന് മുമ്പില്‍ നിന്നും ബലമായി വാഹനത്തില്‍ കയറ്റി ഗൂഢല്ലൂരിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു. മേലാറ്റൂര്‍ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വഴിക്കടവ് ചുരത്തില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
തൊടികപുലം പോരൂര്‍ സ്വദേശികളായ നീലങ്ങാടന്‍ ജാഫര്‍, പുല്ലാണി പൂങ്കയില്‍ ഷാ മസൂദ്, മുട്ടത്തില്‍ ഉണ്ണി ജമാല്‍, ആലപ്പുഴ തൃക്കന്നുപുഴ സ്വദേശികളായ നിര്‍മല്‍ മാധവ്, അനീസ് വഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മലപ്പുറം, ആലപ്പുഴ ജില്ലകളിലെ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പൂക്കോട്ടുംപാടം എസ് ഐ തോമസ്, ലിതീഷ്, സര്‍ജസ്, വിഷ്ണു, സുഭാഷ്, ചന്ദ്ര ദാസ്, സുരേന്ദ്ര ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
അമ്മയെ നായ കടിച്ചു, അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; പരാതി