
പത്തനംതിട്ട: റാന്നിയിലെ രജിത കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് രജിത അതുലിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ആദ്യ ഭർത്താവ് ജോലിക്കായി ഗൾഫിൽ പോയ സമയത്താണ് രജിത അതുലുമായി അടുക്കുന്നത്. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് അതുലിനൊപ്പം താമസം തുടങ്ങി. ഇതിനിടെ രജിതയും വിദേശത്തേക്ക് പോയി. എന്നാൽ അതുലിന്റെ നിർബന്ധത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തി.
സമീപകാലത്ത് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. തുടർന്ന് രജിത സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇതിൽ അതുൽ അസ്വസ്ഥനായിരുന്നു. അതുൽ ഉപദ്രവിക്കുകയാണെന്നാരോപിച്ച് രജിത പൊലീസിൽ പരാതി നൽകിയതോടെ അതുലിന് രജിതയോട് എതിർപ്പ് വർധിച്ചു. പത്തനാപുരത്ത് വെച്ച് അതുൽ രജിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ രജിതയുടെ അമ്മക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് രജിത പൊലീസിനെ സമീപിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അതുൽ. ഈ ബന്ധത്തിൽ ഇവർക്കൊരു കുട്ടിയുമുണ്ട്.
സംഭവത്തിൽ പ്രതിയായ അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിതയെ അക്രമിക്കുന്നതിനിടെ ഇയാൾക്കും കാര്യമായ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam