ഈ മാസം 13 നാണ് പെണ്‍കുട്ടി മരിക്കുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി പീഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം.
മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലിസിന് ലഭിക്കുന്നത്. ഈ മാസം 13 നാണ് പെണ്‍കുട്ടി മരിക്കുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്.
പെണ്‍കുട്ടി മതപഠനശാലയിൽ എത്തുതിന് മുമ്പ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പൊലിസ്. ബാലരാമപുരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആൺ സുഹൃത്തിനെതിരെ കേസെടുത്തത്. കേസ് പൂന്തുറ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്. പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. പോക്സോക്ക് പിന്നാലെ ആത്മഹത്യപ്രേരണ കുറ്റത്തിനെടുത്ത കേസിലും വൈകാതെ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.
അതേസമയം ഈ മാസം 14 ാം തിയതിയാണ് ബീമാപള്ളി സ്വദേശിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിന്നാലെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ബാലരാമപുരത്തെ മതപഠനശാലയിൽ താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടി. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് പതിവ്. എന്നാൽ ആത്മഹത്യക്ക് മുമ്പുള്ള വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച പെൺകുട്ടി തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് പെണകുട്ടി മരിച്ചതായി അറിയുന്നത്. പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ മത പഠനശാലയിലേക്ക് യുവജന - വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമടക്കം ഉണ്ടായിരുന്നു.