
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ മദ്യപർ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഓട്ടോറിക്ഷ അടിച്ച് തകർത്തു. ഒരുമിച്ച് മദ്യപിച്ച സുഹൃത്തിന്‍റെ വാഹനമാണ് സുഹൃത്തുക്കൾ അടിച്ച് തകർത്തത്. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും നോക്കി നിൽക്കേയായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാറശാലയ്ക്കടുത്ത് കൊറ്റാമത്തെ സ്റ്റാന്‍റിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് നട്ടുച്ചയ്ക്ക് ഒരു സംഘം ആളുകൾ അടിച്ച് തകർത്തത്. സന്തോഷ് എന്ന ആളുടെ ഓട്ടോറിക്ഷയാണ് സുഹൃത്ത് അജയന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. വാഹനം അടിച്ച് തകർത്ത സംഘം നാട്ടുകാർ നോക്കി നിൽക്കെ കാറിൽ രക്ഷപ്പെട്ടു. സന്തോഷും അജയനും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ട്. ഇന്ന് മദ്യപിക്കാനായി ഒത്തുകൂടിയപ്പോൾ ആഹാര വസ്തുക്കൾ വാങ്ങാനായി സന്തോഷിനെ പറഞ്ഞയച്ചു. തിരിച്ചെത്തിയ സന്തോഷ് ഓട്ടോക്കൂലി ചോദിച്ചതിനെ തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമായി. പിന്നാലെ മറ്റ് ചിലരെക്കൂട്ടി വന്ന അജയൻ ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു. സന്തോഷിന്‍റെ പരാതിയിൽ അജയൻ, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
Also Read : കാലടിയിൽ വൻ കവർച്ച ; വീട്ടുകാർ ഉറങ്ങുമ്പോൾ 30 പവൻ സ്വർണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു
Also Read : പൂരം വെടിക്കെട്ട് മാറ്റിവച്ചു, വെടിക്കെട്ട് പുരയ്ക്ക് സമീപം സ്വന്തം നിലയ്ക്ക് വെടിക്കെട്ട് നടത്തി, അറസ്റ്റ്