കല്ലമ്പലത്തിനടുത്ത് നാല് പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛര്‍ദി പിടികൂടിയത്. ഒരു ബാഗില്‍ മൂന്ന് കഷണങ്ങളായി തിമിംഗല ഛര്‍ദി സൂക്ഷിച്ചിരിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് തിമിംഗല ഛര്‍ദിയുമായി ഇരട്ട സഹോദരങ്ങളെ പിടികൂടി. കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്.
കല്ലമ്പലത്തിനടുത്ത് നാല് പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛര്‍ദി പിടികൂടിയത്. ഒരു ബാഗില്‍ മൂന്ന് കഷണങ്ങളായി തിമിംഗല ഛര്‍ദി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉടൻ തന്നെ പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രണ്ട് പേരെയും പാലോട് എത്തിച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് നിന്നും ഒരാൾ കൊണ്ടുവന്നതാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
എന്താണ് 'തിമിംഗില ഛർദ്ദി'?
തിമിംഗില ഛർദ്ദി (ആംബർഗ്രിസ്) അതിന്റെ മൂല്യം കാരണം 'ഫ്‌ളോട്ടിങ് ഗോൾഡ്' എന്നും വിപണിയിൽ അറിയപ്പെടുന്നുണ്ട്. ഒരു എണ്ണത്തിമിംഗിലം ദിവസേന ആയിരക്കണക്കിന് കണവകളെ ആഹാരിക്കാറുണ്ട്. അവയിൽ ചിലതുമാത്രം തിമിംഗിലത്തിന്റെ കുടലിൽ കിടന്ന് ഒരു പ്രത്യേക പ്രക്രിയക്ക് വിധേയമായി അംബർഗ്രിസ് ആയി മാറും. ഒടുവിൽ അതിനെ തിമിംഗലം പുറന്തള്ളുകയും ചെയ്യും. ഇത് സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടന്ന് തിരകൾക്കൊപ്പം സഞ്ചരിച്ച് ചിലപ്പോൾ അപൂർവമായി തീരത്ത് ചെന്നടിയും. 1783 -ൽ ജർമ്മൻ ഗവേഷകനായ ഫ്രാൻസ് ഷ്വെയ്ൻഡിയാവർ ഇതിനെ വിളിച്ചത്, "പ്രകൃത്യാതീതമായി ഘനീഭവിച്ച തിമിംഗില ഛർദ്ദി'' എന്നാണ്.
'മസ്‌ക്ക്' പോലുള്ള സവിശേഷ സുഗന്ധ ദ്രവ്യങ്ങളുടെ നിർമാണത്തിലെ അവിഭാജ്യമായ ഒരു അസംസ്‌കൃത വസ്തുവാണ് ആംബർഗ്രിസ്. ദുബായ് പോലെ സുഗന്ധ ദ്രവ്യങ്ങൾക്ക് നല്ല മാർക്കറ്റുള്ള രാജ്യങ്ങളിൽ ഇതിന് വലിയ ഡിമാൻഡാണ്. സുഗന്ധ ലേപനങ്ങൾക്ക് പുറമെ ചില വിശേഷ മരുന്നുകൾക്കും ഇത് ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ്.
Also Read: തിമിംഗിലം ഛർദ്ദിച്ചു വെച്ചതിന് 'പൊന്നുംവില' വരാൻ കാരണമെന്താണ്?